കൊച്ചി: കേന്ദ്രസർക്കാരിന് കീഴിലുള്ള സെൻസർ ബോർഡിലും ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭരണസമിതിയിലും (എഫ്.സി.ഐ) അംഗമാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിപ്പ്. കൊച്ചിയിൽ 44കാരിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ 50കാരിയാണ് തട്ടിപ്പിന് പിന്നിൽ. ഇവർക്ക് എതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. കോടതി മുഖേന ലഭിച്ച പരാതിയിൽ കഴിഞ്ഞദിവസമാണ് പാലാരിവട്ടം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കലൂരിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന പരാതിക്കാരി, ഇവിടെ വച്ചാണ് പുതുപ്പള്ളി സ്വദേശിനിയെ പരിചയപ്പെടുന്നത്. സൗഹൃദം മുതലെടുത്ത പുതുപ്പള്ളി സ്വദേശിനി പരാതിക്കാരിക്ക് സെൻസർ ബോർഡിലും സുഹൃത്തിന് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭരണസമിതിയിലും അംഗത്വം വാഗ്ദാനം ചെയ്തു. ഫുഡ്‌കോർപ്പറേഷൻ ഭരണസമിതിയിൽ മെമ്പറാക്കുന്നതിന് 15 ലക്ഷം രൂപയും സെൻസർ ബോർഡ് അംഗമാക്കുന്നതിന് 5 ലക്ഷം രൂപയുമാണ് ഇവർ ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിൽ രണ്ടുഘട്ടമായി 20 ലക്ഷം രൂപ കൈമാറി. സുഹൃത്തിന്റെ പണവും പരാതിക്കാരിയാണ് നൽകിയത്.
തുടർന്ന് ഓരോ കാര്യങ്ങൾ പറഞ്ഞ് ഒഴിവാക്കാൻശ്രമിച്ചു. തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോൾ 50,000 രൂപ നൽകി. ബാക്കി പണം ആവശ്യപ്പെട്ടതോടെ ഗുണ്ടകളെ വിട്ട് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് 44കാരി കോടതിയെ സമീപിച്ചത്.
ആദ്യം മൊഴിയെടുപ്പ്
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം പരാതിക്കാരിയുടെ മൊഴിയെടുക്കാനാണ് തീരുമാനം. തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. മൊഴിയെടുക്കുന്നതോടെ ഇതിൽ വ്യക്തത വരും. തുടർന്ന് 50കാരിയെ വിളിച്ചുവരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |