കോന്നി: കൊടുംവേനലിലും ആലുവാംകുടി ക്ഷേത്രക്കുളം വറ്റില്ല. വനത്തിനുള്ളിലെ പുരാതനമായ ക്ഷേത്രമാണിത്. വന്യ മൃഗങ്ങൾ ക്ഷേത്രക്കുളത്തിൽ വെള്ളം കുടിക്കാനെത്തും. മലയുടെ മുകളിൽ ഒരേക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുളത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആറ് വർഷം മുമ്പ് കുളത്തിലെ ചെളികോരി വൃത്തിയാക്കാൻ ശ്രമം നടന്നിരുന്നു. ജൈവ വൈവിദ്ധ്യത്താൽ സമ്പന്നമായ വനമേഖലയാണിത്. മലനിരകളും താഴ്‌വാരങ്ങളും പുൽമേടുകളും മൊട്ടക്കുന്നുകളും കാട്ടുചോലകളും വെള്ളച്ചാട്ടങ്ങളും ആകർഷകമാണ്.
പുരാതന കാലത്ത് തിരുവിതാംകൂറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായിരുന്നു ഇതെന്ന് പറയുന്നു. ഇവിടെ കാണുന്ന ബലിക്കല്ല് ക്ഷേത്രത്തിൽ നിത്യപൂജയുണ്ടായിരുന്നതിന്റെ തെളിവാണ്.വിസ്തൃതമായ ക്ഷേത്രക്കുളം മഹാക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്നു. സമീപ പ്രദേശങ്ങളിലായി ആലുവാംകുടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഉപക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും കുളങ്ങളുമുണ്ട്.
വിസ്മയക്കാഴ്ചയായി കാനന ഭംഗി
ക്ഷേത്രത്തിൽ പുജ നടക്കുമ്പോൾ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഭക്തർ എത്താറുണ്ട്. കാനനഭംഗി ആസ്വദിക്കാനെത്തുന്നവരുമുണ്ട്. രണ്ടാറ്റുമൂഴിക്ക് സമീപത്തെ മേടുകളിൽ നിന്നാണ് കല്ലാറിന്റെ ഉത്ഭവം. ഇവിടെയുള്ള അരുവികളും വെള്ളച്ചാട്ടങ്ങളും കാഴ്ചയുടെ വിരുന്നൊരുക്കും. സമീപ ഭാഗങ്ങളിലെ അണ്ണൻതമ്പി മേട്, നാനാട്ടുമേട് എന്നീ പുൽമേടുകൾ പ്രകൃതി ഒരുക്കുന്ന നവ്യാനുഭവങ്ങളാണ്. ആലുവാംകുടി ക്ഷേത്രത്തിൽ നിന്ന് ഗുരുനാഥൻമണ്ണ്, സീതത്തോട് വഴി ഗവിയിലേക്ക് പോകാനാകും.അടവി ഇക്കോ ടൂറിസം പദ്ധതിയുടെ മുണ്ടോംമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് ആലുവാംകുടിയിലേക്ക് ഏകദേശം 14 കീലോമീറ്ററുണ്ട്. .
------------
കടുത്ത വേനലിലും കുളത്തിൽ നിറയെ വെള്ളമാണ് . കുളം നവീകരിച്ച് പ്രയോജനപ്പെടുത്താൻ നടപടി വേണം.
സുഗതരാജ് തേക്കുതോട് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |