ആലപ്പുഴ : നാടെങ്ങും കുടിവെള്ളക്ഷാമം കടുത്തിരിക്കെ, ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി വിനയാകും. ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യാൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നു.
ആലപ്പുഴ നഗരത്തിൽ ചാത്തനാട്, പളളാത്തുരുത്തി, മന്നം വാർഡുകളിലും തീരപ്രദേശങ്ങളിലുമാണ് കുടിവെള്ള ക്ഷാമം കൂടുതൽ. റോഡ് കുത്തിപ്പൊളിച്ച് പൈപ്പിടുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് ഏറെനാളായി തുടരുന്ന ഇവിടങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് തടസം.
തത്തംപള്ളിഭാഗത്ത് പൈപ്പ് ലൈനിൽ മലിന ജലം കലരുന്നതും ജനങ്ങളുടെ കുടിവെള്ളം തടസപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. നഗരത്തിലെ പലസ്ഥലങ്ങളിലും കുഴൽക്കിണറുകൾ തകരാറിലായതും വെല്ലുവിളിയായി.
ജില്ലയുടെ കിഴക്കൻ മേഖലകളായ വള്ളികുന്നം, നൂറനാട്, ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര, ചുനക്കര, വെട്ടിക്കോട് മേഖലകൾ വരൾച്ചയുടെ പിടിയിലാണ്. വള്ളികുന്നത്ത് ഫെബ്രുവരി അവസാനം മുതൽ ടാങ്കറിൽ വെള്ളമെത്തിച്ച് തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മുതൽ മേയ് വരെ കുടിവെള്ള വിതരണത്തിനായി 17 ലക്ഷം രൂപയാണ് ഇവിടെ ചെലവഴിച്ചത്. ഇത്തവണ അതിലും കൂടാനാണ് സാദ്ധ്യത. പഞ്ചായത്തിന്റെ പക്കലുള്ള അഞ്ച് ലക്ഷം രൂപയൊഴികെ ബാക്കി തുക വരും വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ചെലവഴിക്കാനാണ് നീക്കം.
വേണ്ടത് ലക്ഷങ്ങൾ
തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്നോ പ്ളാൻ ഫണ്ടിൽ നിന്നോ പണം കണ്ടെത്തണം
ലക്ഷങ്ങളാണ് കുടിവെള്ള വിതരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കേണ്ടി വരിക
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരാതികൾക്കിടയില്ലാതെ കുടവെള്ളമെത്തിക്കാൻ പാടുപെടും
ഇത്തവണ മുൻ വർഷങ്ങളേക്കാൾ നേരത്തെ കുടിവെള്ള ക്ഷാമം രൂക്ഷമായിത്തുടങ്ങിയിരുന്നു
ആലിശേരി, തത്തംപള്ളി, കൊമ്മാടി എന്നിവിടങ്ങളിൽ നിർമ്മാണം പൂർത്തിയാക്കിയ ടാങ്കുകൾ കമ്മിഷൻ ചെയ്യാൻ വൈകുന്നതും ആലപ്പുഴ നഗരത്തിൽ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് തടസമായി
- പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |