വർക്കല: പലവ്യഞ്ജന സ്റ്റോറിൽ നിന്ന് ബൺ വാങ്ങി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിച്ചു. ഇലകമൺ കക്കാട് കല്ലുവിള വീട്ടിൽ വിജുവാണ്(23) ഇന്നലെ രാവിലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനെത്തുടർന്ന് വിജുവിന്റെ അമ്മ കമല സഹോദരങ്ങളായ വിനീത്, വിനീത എന്നിവർ ചികിത്സയിൽ തുടരുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ കരവാരം ജംഗ്ഷനിലെ സ്റ്റോറിൽ നിന്ന് വാങ്ങിയ ബൺ കഴിച്ചതിനെ തുടർന്നാണ് വിജുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് സഹോദരൻ വിനീത് ആരോപിച്ചിരുന്നു. വിജുവാണ് ബൺ വാങ്ങിയത്. അമ്മയും സഹോദരങ്ങളും ഇത് കഴിച്ചിരുന്നു.
യുവാവിന് രാത്രിയിൽ ഛർദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. രാവിലെ അനക്കം ഇല്ലാതെ കിടക്കുന്നതുകണ്ട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ചു കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ സുരക്ഷാ വകുപ്പ് പരിശോധന നടത്തുകയും സ്ഥാപനം താൽക്കാലികമായി അടയ്ക്കുവാൻ നോട്ടീസ് നൽകുകയും ചെയ്തു. വിജുവിന്റെ സഹോദരനും സഹോദരിയും ശാരീരിക അസ്വസ്ഥത നേരിട്ടത്തിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
അതേസമയം, വർക്കല ക്ഷേത്രം റോഡിലെ ന്യൂ സ്പൈസി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റവർ ചികിത്സയിൽ തുടരുകയാണ്. ഇക്കഴിഞ്ഞ 29ന് ആഹാരം കഴിച്ചവരും പാഴ്സൽ വാങ്ങി കഴിച്ചവരുമാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് വെള്ളിയാഴ്ച വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
അൽഫാം, കുഴിമന്തി, ഷവർമ്മ, ചിക്കൻ ന്യൂഡിൽസ് എന്നീ ഭക്ഷണങ്ങളിൽ നിന്നാണ് വിഷബാധയേറ്റത്. ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആദ്യം 36 പേരാണ് ചികിത്സ തേടിയത്. എന്നാൽ രാത്രിയോടെ കൂടുതൽ പേർ ചികിത്സ തേടി. നിലവിൽ കുട്ടികൾ ഉൾപ്പെടെ 55 പേരാണ് പ്രത്യേകം തയ്യാറാക്കിയ രണ്ട് വാർഡുകളിലായി ഇവിടെ ചികിത്സയിലുള്ളത്.
വർക്കല താലൂക്ക് ആശുപത്രിയിൽ ആരും നിരീക്ഷണത്തിലില്ല. ന്യൂ മംഗള ആശുപത്രിയിൽ ഒൻപത് പേരും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രണ്ട് പേരും ചികിത്സയിലുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ന്യൂ സ്പൈസി ഹോട്ടലിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതോടെ ഹോട്ടൽ പൂട്ടി സീൽ വച്ചിരുന്നു. നിയമലംഘനങ്ങളും ഭക്ഷ്യവിഷബാധ സാഹചര്യവും കണക്കിലെടുത്ത് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയതായി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. ചൂട് വർദ്ധിച്ചുവരുന്ന കാലാവസ്ഥയിൽ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങൾ പാഴ്സൽ വാങ്ങുന്നത് അധികനേരം കഴിഞ്ഞ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |