SignIn
Kerala Kaumudi Online
Saturday, 27 July 2024 1.41 PM IST

നോട്ടമിടുന്നത് ഈ സ്ഥാപനങ്ങളെ, ഇത്തരം ഓൺലൈൻ ചാനലുകാരെ സൂക്ഷിച്ചോളൂ; ഭീഷണിപ്പെടുത്താനും മടിയില്ല

fraud

തൃശൂർ: ഓൺലൈൻ ചാനലിന്റെ മറവിൽ കയ്പമംഗലത്ത് വ്യാപക തട്ടിപ്പിന് ശ്രമം. മേഖലയിലെ പുതിയ വ്യാപാര സ്ഥാപനങ്ങളാണ് തട്ടിപ്പ് ചാനലുകളുടെ പ്രധാന ഇരകൾ. കഴിഞ്ഞ ദിവസം മൂന്നുപീടികയിലെ മൊബൈൽ ഷോപ്പിൽ നടന്നതാണ് ഈ പരമ്പരയിലെ അവസാന സംഭവം.

മികച്ച തിരക്കഥ ഒരുക്കിയാണ് ഓൺലൈൻ ചാനൽ എന്നവകാശപ്പെട്ട് ഈ തട്ടിപ്പ് സംഘം ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നത്. ചാനലിന് വലിയ റീച്ചുണ്ടെന്നും നൂറോളം വാട്‌സാപ്പ് ഗ്രൂപ്പുകൾ സ്വന്തമായുണ്ടെന്നും അവകാശപ്പെടുന്ന ഇവർ സ്ഥാപനത്തിന്റെ ഉദ്ഘാടന പരസ്യ പാക്കേജ് വലിയ തുകയ്ക്കാണ് വിലപേശി ഉറപ്പിക്കുന്നത്. ഉടമ അതിന് തയ്യാറായില്ലെങ്കിൽ അടുത്തത് ഭീഷണിയാണ്.

ഇവരുടെ വാചകത്തിൽ വീണുപോയ സ്ഥാപനങ്ങളെ ഉദ്ഘാടന ശേഷം വേറെ രീതിയിൽ കെണിയിൽപ്പെടുത്താനും ഇക്കൂട്ടർ മടിക്കാറില്ല. കയ്പമംഗലം മേഖലയിൽ പത്തോളം ഓൺലൈൻ ചാനലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പകുതിയും കള്ള നാണയങ്ങളാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന മുഖ്യധാരാ, ഓൺലൈൻ മാദ്ധ്യമപ്രവർത്തകർക്ക് മാനക്കേടുണ്ടാക്കുന്ന ഇത്തരക്കാർക്ക് പൊലീസുമായി നല്ല ബന്ധമാണെന്നും ആരോപണമുണ്ട്.

തട്ടിപ്പിന്റെ കഥ ഇങ്ങനെ !
കഴിഞ്ഞ 11 വർഷമായി കയ്പമംഗലം നിയോജക മണ്ഡലം ഉൾക്കൊള്ളുന്ന പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ചാനൽ മൂന്നുപീടികയിൽ അന്യസംസ്ഥാന തൊഴിലാളിയായ ഉപഭോക്താവിൽ നിന്നും ഉത്പ്പന്നം സംബന്ധിച്ച പരാതി വീഡിയോയിൽ പകർത്തി മൊബൈൽ ഷോപ്പ് ഉടമയെ ബ്ലാക്ക്‌മെയിൽ ചെയ്തു.

ചെറിയ തുക നൽകി ശല്യം ഒഴിവാക്കാൻ ഉടമ തയ്യാറായെങ്കിലും പ്രതീക്ഷിച്ച തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചാനൽ തയ്യാറാക്കിയ വീഡിയോ പുറത്തുവിടുകയായിരുന്നു. തുക കൈമാറാൻ ശ്രമിക്കുന്നതും നിരസിക്കുന്നതുമെല്ലാം സി.സി.ടി.വിയിലുണ്ട്. മൂന്നോളം ചാനലുകൾ സമാന പ്രവൃത്തികൾ ചെയ്തതിന്റെ തെളിവുമുണ്ട്. ചാനലിന്റെ ഈ പ്രവൃത്തിക്ക് പിന്നിൽ മറ്റൊരു സംഘവുമുള്ളതായി ഉടമ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

വിഷയം വിവാദമായതോടെ ചാനൽ വീഡിയോ ഡിലീറ്റ് ചെയ്യുകയും പൊലീസ് സ്റ്റേഷനിലും മൂന്നുപീടികയിലെ വ്യാപാരികളുടെ യോഗത്തിലുമെത്തി മാപ്പ് പറയുകയായിരുന്നു. തുടർന്നും ശല്യമുണ്ടാകുന്ന പക്ഷം നടപടി സ്വീകരിക്കുമെന്ന താക്കീതോടെയാണ് പൊലീസ് ചാനലുകാരെ വിട്ടയച്ചത്. കേസ് എടുക്കേണ്ടതില്ലെന്ന വ്യാപാരിയുടെ നിലപാടാണ് ഇവർക്ക് തുണയായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ONLINE CHANNELS, FRAUD, COMPLAINT, NEW SHOPS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.