പാലാ : കാർമ്മൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ ബഹളം വച്ചതോടെ ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായി. രാമപുരം നീറന്താനം മുകേഷ് ഭവനിൽ മുകേഷ്-നീതു ദമ്പതികളുടെ മകൾ അക്ഷര ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പാലാ കാർമ്മൽ മെഡിക്കൽ സെന്ററിലാണ് സംഭവം.
സ്ഥലത്തെത്തിയ പാലാ പൊലീസ് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.പനിയും ശ്വാസതടസവും ബാധിച്ച നിലയിൽ വെള്ളിയാഴ്ച രാത്രി 11ന് കുഞ്ഞിനെ കാർമ്മൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടിക്ക് ശ്വാസംമുട്ടൽ കൂടുതലാണെന്നും കിടത്തി ചികിത്സിക്കണമെന്നും ആവശ്യപ്പെട്ടങ്കിലും പ്രാഥമിക ചികിത്സ നൽകി രാവിലെ കൊണ്ടുവന്നാൽ മതിയെന്ന് നിർദ്ദേശിച്ച് ഡ്യൂട്ടി ഡോക്ടർ പറഞ്ഞയക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
പനി കൂടിയതോടെ ശനിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 10 മിനിട്ടിന് ശേഷം കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചുവത്രേ. യാത്രാമദ്ധ്യേ കുട്ടി അബോധാവസ്ഥയിലായെന്നും ആശുപത്രി അധികൃതർക്ക് കൈമാറുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. തലേന്ന് രാത്രി ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിയെ കിടത്തി ചികിത്സിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും ഇവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം ഇന്നലെ രാവിലെ ആശുപത്രിയിലെത്തിക്കുമ്പോൾ കുട്ടിക്ക് ഹൃദയമിടിപ്പും ശ്വാസോഛാസവും ഇല്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ. സെൽവി അറിയിച്ചു. തലേന്ന് രാത്രി ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിയുടെ ആരോഗ്യ നില കുഴപ്പമില്ലായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹ പരിശോധനയ്ക്ക് ശേഷം തുടരന്വേഷണം നടത്തുമെന്ന് പാലാ ഡിവൈ.എസ്.പി കെ.സദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |