ന്യൂഡൽഹി: യുവ കർഷകൻ ശുഭ്കരൺ സിംഗ് (23) കൊല്ലപ്പെട്ടതിന് പിന്നാലെ നിറുത്തിവച്ച ഡൽഹി ചലോ പ്രക്ഷോഭം ബുധനാഴ്‌ച പുനരാരംഭിക്കും. കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിംഗ് പന്ഥേറാണ് പ്രഖ്യാപിച്ചത്. ശുഭ്കരണിന്റെ പഞ്ചാബ് ബത്തിൻഡയിലെ വീട്ടിൽ ഇന്നലെ സംഘടിപ്പിച്ച പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സമരത്തിന്റെ അടുത്ത നീക്കം വ്യക്തമാക്കിയത്. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരും.
പഞ്ചാബ് - ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ ശംഭു, ഖനൗരി ബോർഡറുകളിൽ തുടരും. മറ്റു സംസ്ഥാനങ്ങളിലെ കർഷകർ ബസുകളിലും ട്രെയിനുകളിലുമായി ഡൽഹിയിലേക്ക് നീങ്ങും. ട്രാക്ടറുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിരന്തരം പറഞ്ഞതു പ്രകാരമാണ് ബസുകളിലും ട്രെയിനുകളിലുമായി എത്താനുള്ള തീരുമാനം.
ഫെബ്രുവരി 13ന് കർഷകർ ഇത്തരത്തിൽ ഡൽഹിയിലെത്താൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞ സംഭവം ചൂണ്ടിക്കാട്ടി, കർഷകരെ ഡൽഹിയിലെത്താൻ അനുവദിക്കുമോ ഇല്ലയോ എന്നത് നോക്കാമെന്ന് സർവൻ സിംഗ് പന്ഥേർ പറഞ്ഞു.
മാർച്ച് 10ന് രാജ്യവ്യാപകമായി കർഷകർ ട്രെയിൻ തടയും. ഉച്ചയ്ക്ക് 12 മുതൽ നാലു മണി വരെയായിരിക്കും പ്രതിഷേധം. ഫെബ്രുവരി 21നാണ് പഞ്ചാബ് - ഹരിയാന അതിർത്തിയിലെ ഖനൗരി ബോർഡറിൽ ഹരിയാന പൊലീസുമായുണ്ടായ സംഘർഷത്തിനിടെ ശുഭ്കരൺ സിംഗ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് പ്രക്ഷോഭം അനിശ്ചിത കാലത്തേക്ക് നിറുത്തിവയ്ക്കുകയായിരുന്നു.
ടേനിക്ക് സീറ്റ്: പ്രതിഷേധം
ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ചു കൊന്ന കേസിലെ പ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്ര ടേനിക്ക് ബി.ജെ.പി വീണ്ടും ലോക്സഭാ സീറ്റ് നൽകിയതിൽ കർഷക സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി. കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകളാണ് അപലപിച്ചത്. കേന്ദ്രസർക്കാർ കർഷകർക്ക് എത്ര ഗൗരവമാണ് നൽകുന്നതെന്ന് ഈ നടപടിയിലൂടെ ബോദ്ധ്യപ്പെട്ടുവെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |