ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകളിലേക്ക് കോൺഗ്രസ്. അന്തിമ സ്ഥാനാർത്ഥി പട്ടിക ഈയാഴ്ച്ച അവസാനത്തോടെ പൂർത്തിയാക്കാൻ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ആരംഭിച്ചേക്കും. പ്രകടനപത്രിക ഇറക്കാനുള്ള പി. ചിദംബരം കമ്മിറ്റിയും ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാനും, സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാനുമുള്ള ചർച്ചകൾക്കായി പ്രവർത്തക സമിതിയും ഈയാഴ്ച്ച തന്നെ ചേർന്നേക്കും.
ആദ്യം കേരളം, മദ്ധ്യപ്രദേശ്, ഗോവ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി 100ൽപ്പരം സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പ്രചാരണം ശക്തമാക്കാൻ ഒരു ലക്ഷം ബൂത്ത് ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ട്. ബോർഡുകളും പോസ്റ്ററുകളും പതിക്കാൻ രണ്ട് സ്വകാര്യ കമ്പനികളെ നിയോഗിച്ചെന്നാണ് റിപ്പോർട്ട്.
കേരള നേതാക്കൾ ഇന്ന് ഡൽഹിയിൽ
കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്ന് ഡൽഹിയിലെത്തിയേക്കും. നാളെ മുതൽ സീറ്രു ചർച്ച. വയനാട്ടിൽ മത്സരിക്കണമോയെന്നത് രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് വിട്ടിരിക്കയാണ്. ആലപ്പുഴ തിരിച്ചുപിടിക്കാൻ കെ.സി. വേണുഗോപാലിനെ ഇറക്കുമോയെന്നതും നിർണായകമാണ്.
വൻ വാഗ്ദാനങ്ങൾ
രാജ്യവ്യാപകമായി ജാതി സെൻസസ്, കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ക്ഷേമപദ്ധതികൾ തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയിലുണ്ടാകും. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില, കാർഷിക കടങ്ങൾ എഴുതിതള്ളും, തൊഴിലവസരങ്ങൾ എന്നീ വാഗ്ദാനങ്ങൾക്കും സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |