അമരാവതി: സ്വത്തുതർക്കത്തിന്റെ പേരിൽ യുവാവ് മാതാപിതാക്കളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം നടന്നത്.
ലക്ഷ്മമ്മ, വെങ്കട്രാമണ എന്നീ വൃദ്ധദമ്പതികൾക്കാണ് മകൻ ശ്രീനിവാസലു റെഡ്ഡിയിൽ നിന്ന് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. മൂത്ത സഹോദരനായ മനോഹർ റെഡ്ഡിക്ക് മാതാപിതാക്കൾ മൂന്ന് ഏക്കർ ഭൂമി നൽകിയതിൽ പ്രകോപിതനായായിരുന്നു മർദ്ദനം. ശ്രീനിവാസലു മാതാവിനെ തലമുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നതും തുടർച്ചയായി തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം. മർദ്ദിക്കരുതെന്ന് ലക്ഷ്മമ്മ കരഞ്ഞപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മാതാവിനെ തൊഴിച്ച് താഴെയിടുകയും നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തു. ശേഷം ഇയാൾ പിതാവിനെ മർദ്ദിക്കുന്നതും കാണാം. സംഭവസമയം ഒരു പെൺകുട്ടി ശ്രീനിവാസലുവിന്റെ സമീപത്തായി നിൽക്കുന്നുണ്ട്. ചുറ്റിനും കുറച്ചുപേർ കൂടിനിൽക്കുന്നത് കാണാമെങ്കിലും ആരും ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചിരുന്നില്ല.
സംഭവത്തിൽ കേസെടുത്ത പൊലീസ് ശ്രീനിവാസലുവിനെ കസ്റ്റഡിയിലെടുത്തു. മകൻ പറയുന്നയിടത്ത് ഒപ്പിട്ട് നൽകാമെന്ന് കേണപേക്ഷിച്ചെങ്കിലും മർദ്ദനം തുടർന്നതായി ദമ്പതികൾ പൊലീസിന് മൊഴി നൽകി. മാതാപിതാക്കളെ മർദ്ദിക്കുന്നത് കുറ്റകരമാണെന്നും ഇത്തരം സംഭവങ്ങൾ നേരിട്ടാൽ മുതിർന്നവർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |