കൊച്ചി: വിദേശ ജോലിയും പഠനവും ട്രെൻഡാകുമ്പോൾ, തട്ടിപ്പുകാരും റിക്രൂട്ടിംഗ് മേഖലയിൽ കളംപിടിക്കുകയാണ്. പോയവർഷം 20ലധികം വ്യാജ വിദേശ റിക്രൂട്ട്മന്റെ് സ്ഥാപനങ്ങളെ കൊച്ചിയിൽ നിന്ന് കെട്ടുകെട്ടിച്ചെങ്കിലും പരാതികൾക്ക് ഇപ്പോഴും കുറവില്ല. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് ഏറ്റവും ഒടുവിൽ ജോലിതട്ടിപ്പിന് കേസെടുത്തിരിക്കുന്നത്. തൃശൂർ കുന്നമംഗലം സ്വദേശിനിയായ വീട്ടമ്മയെയാണ് ഇര. യു.കെയിൽ കെയർ ടേക്കർ ജോലി വാഗ്ദാനം ചെയ്ത് രവിപുരത്തെ ഒരു റിക്രൂട്ട്മെന്റ് സ്ഥാപനമാണ് കബളിപ്പിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് വീട്ടമ്മ എറണാകുളം രവി പുരത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് തുക കൈമാറിയത്. ആദ്യം മൂന്ന് ലക്ഷവും പിന്നീട് ഏഴ് ലക്ഷവും കൈമാറി. 58,000 രൂപ ഗൂഗിൾ പേ വഴിയും നൽകി. തുടർന്ന് സ്ഥാപനം സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് (സി.ഒ.എസ്) അയച്ചുകൊടുത്തു. വിസ വൈകുന്നതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് സി.ഒ.എസ് വ്യാജമാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. സ്ഥാപന ഉടമകളായ സ്ത്രീയടക്കം മൂന്ന് പേർക്കെതിരെയാണ് കേസ്.
കൊവിഡ് കാലത്തോടെ കൂണുപോലെ മുളച്ചുപൊങ്ങിയ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ പലതും പ്രവർത്തിക്കുന്നത് ആവശ്യമായ ലൈസൻസോ രേഖകളോ ഇല്ലാതെയാണ്.വിദേശ രാജ്യങ്ങളിൽ ആരോഗ്യരംഗത്ത് ജോലി സാദ്ധ്യത വർദ്ധിച്ചതോടെ നിരവധിപേർക്ക് തൊഴിൽ ലഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പുകാർ അനധികൃത ഏജൻസികൾ ആരംഭിച്ച് പണം കൈക്കലാക്കാൻ തുടങ്ങിയത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്.
15 ലക്ഷം വരെ
യു.കെ, കാനഡ, ഓസ്‌ടേലിയ, ചെക്ക് റിപ്പബ്ലിക്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകളിലധികവും. മറ്റ് ജില്ലകളിൽ നിന്നടക്കമുള്ളവർ ഇരയാകുന്നുണ്ട്. പഠന വിസക്കായി സമീപിക്കുന്നവർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണ് ചില ഏജൻസികളുടെ തന്ത്രം. ആറു ലക്ഷം രൂപ വരെ തൊഴിൽ വിസക്കായി വാങ്ങിയിട്ട് വിസയോ പണമോ കിട്ടാത്തവരുമുണ്ട്.
ലൈസൻസ് പ്രദർശിപ്പിക്കണം
റിക്രൂട്ടിംഗ് ഏജൻസികളുടെ ഓഫീസിൽ ആളുകൾക്ക് കാണുന്ന വിധത്തിൽ ലൈസൻസ് പ്രദർശിപ്പിച്ചിരിക്കണം. ബ്രാഞ്ച് ഓഫീസാണെങ്കിൽ അക്കാര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകണം. ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടാൽ ലൈസൻസും മറ്റു രേഖകളും കാണിക്കണം. വ്യാജ സർട്ടിഫിക്കറ്റുകളടക്കം നിരത്തി വിശ്വാസ്യത പിടിച്ചുപറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്. രണ്ട് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെ ചെലവു വരുമെന്ന് കാണിച്ച് കരാറെഴുതി അഡ്വാൻസ് തുകയായി ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ വാങ്ങിയെടുക്കുന്ന ഇവർ വിവിധ ഭാഷകളിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുകയാണ് ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |