തിരുവനന്തപുരം: പി സി ജോർജിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 'ഭാഷയിൽ മിതത്വം പാലിക്കണം. പി സി ജോർജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. പാർട്ടി എല്ലാം മനസിലാക്കുന്നുണ്ട്. അനിൽ ആന്റണിയെ അറിയാത്ത ആരും കേരളത്തിലില്ല. മികച്ച സ്ഥാനാർത്ഥിയാണ് അനിൽ.' - കെ സുരേന്ദ്രൻ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സിദ്ധാർത്ഥിന്റേത് ആസൂത്രിത ആൾക്കൂട്ടക്കൊലയാണ്. സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്‌എഫ്‌ഐക്കാരാണ് പ്രതികളെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ തഴയപ്പെട്ടതിന്റെ നീരസത്തിലായ പി സി ജോർജിനെ അനുനയിപ്പിക്കാൻ മണ്ഡലത്തിലെ സ്ഥാനാർത്ഥി അനിൽ ആന്റണി നേരിട്ടെത്തും. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പം ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തുമെന്നാണ് വിവരം. പി സി ജോർജിന്റെ പിന്തുണ തേടിയതിനുശേഷം മാത്രം മണ്ഡലപര്യടനം നടത്താനാണ് അനിൽ ആന്റണിയുടെ തീരുമാനം. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അനിലിന്റെ സന്ദർശനം.
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അനിൽ ആന്റണിക്ക് വിജയിക്കുക ദുഷ്‌കരമായിരിക്കുമെന്ന് പി സി ജോർജ് നേരത്തേ പറഞ്ഞിരുന്നു. 'പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കും. അനിൽ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണിത്ര പ്രിയമെന്ന് അറിയില്ല. അനിൽ ആന്റണിയെ സ്ഥാനാർത്ഥിയെന്ന് ജനങ്ങളോട് ബോദ്ധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണ്' എന്നായിരുന്നു കഴിഞ്ഞദിവസം പി സി ജോർജ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |