SignIn
Kerala Kaumudi Online
Saturday, 27 July 2024 9.30 AM IST

ഈ പ്രവണത തുടർന്നാൽ എഴുപത് വർഷങ്ങൾക്കപ്പുറം ജനസംഖ്യ പകുതിയാകും, സ്ത്രീകൾ മനസുവച്ചേ പറ്റൂ; ഗർഭിണികളാകാൻ അത്യാകർഷകമായ ഓഫറുമായി രാജ്യം

pregnant

കുട്ടികൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. ഗർഭകാലവും മുലയൂട്ടലും ആരോഗ്യത്തെയും സൗന്ദര്യത്തെയുമൊക്കെ ബാധിക്കാം. മാത്രമല്ല വിദ്യാസത്തിൽ നിന്നോ കരിയറിൽ നിന്നോ ഒക്കെ ചെറിയൊരു ബ്രേക്ക് എടുക്കേണ്ടിയും വരുമെന്നൊക്കെയാണ് പൊതുധാരണ. ഇത്തരത്തിലുള്ള നിരവധി കാരണങ്ങൾ കൊണ്ട് ദക്ഷിണ കൊറിയയിലെ സ്ത്രീകൾ ഗർഭിണികളാകാൻ മടിക്കുകയാണ്. ഇതോടെ ലോകത്തിലെ കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ദക്ഷിണ കൊറിയ മാറുകയാണ്.

ജനന നിരക്കിൽ വർഷം തോറും സ്വന്തം റെക്കോർഡ് തന്നെ ദക്ഷിണ കൊറിയ മറികടക്കുകയാണ്. രാജ്യത്തെ സ്ത്രീകളുടെ ശരാശരി കുഞ്ഞുങ്ങളുടെ എണ്ണം 2022 ൽ 0.78 ആയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കിൽ ഇത് 0.72 ആയി കുറഞ്ഞിരിക്കുകയാണ്. 2015 ൽ ഇത് 1.24 എന്ന നിരക്കിലായിരുന്നു. അന്ന് സ്ത്രീകളിൽ ഭവന, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കുറവായിരുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

woman

സർവേ ഫലം

കുഞ്ഞിന് ജന്മം നൽകുന്നതുമായി ബന്ധപ്പെട്ട് 25 നും 45 നും ഇടയിൽ പ്രായമുള്ള, ജോലി ചെയ്യുന്ന സ്ത്രീകളിൽ സർവേ നടത്തിയിരുന്നു. പ്രതികരിച്ചവരിൽ 62.2% പേരും കുട്ടികളെ വേണമെന്ന് താത്പര്യമില്ലെന്ന മറുപടിയാണ് നൽകിയത്.

ജനസംഖ്യ നാലിലൊന്നായി കുറയുന്നതിലേക്ക് നയിച്ച പ്രവണതയെ മറികടക്കാൻ രാജ്യം ബില്യൺ കണക്കിന് ഡോളറുകളാണ് ചെലവഴിച്ചത്. എന്നാൽ ഇതൊന്നും സ്ത്രീകളുടെ മനം മാറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ ജനന നിരക്ക്.

ഈ വർഷം കഴിയുമ്പോഴേക്ക് ഫെർട്ടിലിറ്റി നിരക്ക് 0.68 ആയി കുറയുമെന്ന് ദക്ഷിണ കൊറിയ നേരത്തെ പ്രവചിച്ചിരുന്നു. സോളാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ഭവന നി‌ർമാണ ചെലവുള്ള തലസ്ഥാനം.സോളിലെ കഴിഞ്ഞവർഷത്തെ ഫെർട്ടിലിറ്റി നിരക്ക് 0.55 ആയിരുന്നു.


2022ൽ കുട്ടികളില്ലാത്ത, ഇരട്ട വരുമാനമുള്ള ദമ്പതികളുടെ നിരക്ക് 50.2% ആയിരുന്നു. ഇത് ഇപ്പോഴും അമ്പത് ശതമാനത്തിന് മുകളിൽ തുടരുകയാണ്. ഈ പ്രവണത തുടരുകയാണെങ്കിൽ 2100 ആകുമ്പോഴേക്ക് ദക്ഷിണ കൊറിയയിലെ ജനസംഖ്യ പകുതിയായി കുറയുമെന്നാണ് പറയപ്പെടുന്നത്.

ഒഇസിഡി രാജ്യങ്ങൾക്കിടയിൽ (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ്) ഏറ്റവും മോശം ലിംഗ വേതന വ്യത്യാസവും ഈ രാജ്യത്താണ്. കൊറിയൻ സ്ത്രീകൾക്ക് പുരുഷന്മാരുടെ വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗമാണ് ലഭിക്കുന്നത്.

woman

കുട്ടികളെ നോക്കുന്നത് സ്‌ത്രീകളുടെ ജോലി


പൊതുവെ സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിൽ ഉയരങ്ങളിലെത്താനുള്ള സാഹചര്യം വളരെ കുറവാണ്. കാരണം മിക്കപ്പോഴും കുട്ടികളെ പരിപാലിക്കുന്നത് സ്ത്രീകളുടെ മാത്രം ജോലിയായാണ് കാണുന്നത്. അവർക്ക് നീണ്ട അവധികൾ എടുക്കേണ്ടിവരുന്നു. അതിനാൽത്തന്നെ പുരുഷന്മാരെ അപേക്ഷിച്ച് എക്‌സ്‌പീരിയൻസ് കുറവായിരിക്കും. ഇത് ജോലിക്കയറ്റത്തെ വരെ ബാധിക്കുമെന്ന് സ്ത്രീകൾ ഭയക്കുന്നു.

കുട്ടികളെ നോക്കാനായി സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാർക്കും ഒരു വർഷത്തോളം ലീവുണ്ട്. എന്നാൽ 2022ലെ കണക്കുകൾ പ്രകാരം, 70% സ്ത്രീകൾ കുഞ്ഞിനെ നോക്കാനായി ലീവെടുത്തു. എന്നാൽ ഈ ആവശ്യത്തിനായി 7% പുരുഷന്മാർ മാത്രമാണ് ലീവെടുത്തത്.

പൊതുവെ ദീർഘനേരം ജോലി ചെയ്ത് കൂടുതൽ സമ്പാദിച്ച് ജീവിത ശൈലി മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണ് കൊറിയക്കാർ. മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾക്കായി കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കുന്നു. മാത്രമല്ല സ്വകാര്യ വിദ്യാലയങ്ങളിലും മറ്റും പഠിപ്പിക്കാൻ ചെലവ്‌ വളരെക്കൂടുതലാണ്.


2022ലെ പഠന റിപ്പോർട്ടുപ്രകാരം 2% രക്ഷിതാക്കൾ മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ട്യൂഷന് വേണ്ടി പണം നൽകാത്തതായുള്ളൂ. 94% പേർ ഇത് സാമ്പത്തിക ബാദ്ധ്യതയാണെന്ന് പറഞ്ഞു. ഒരു കുട്ടിയെ പത്തൊൻപത് വർഷം വരെ വളർത്താൻ ശരാശരി 252.1 ദശലക്ഷം വോൺ (1,57,00,788 രൂപ) ആണെന്നും ഒരു സർവേ കാണിക്കുന്നു. ദക്ഷിണ കൊറിയയിൽ സ്വവർഗ വിവാഹങ്ങൾ അനുവദനീയമല്ല. മാത്രമല്ല അവിവാഹിതരായ സ്ത്രീകൾ ഗർഭധാരണത്തിനായി ദാതാവിന്റെ ബീജം ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.

woman

സർക്കാർ ചെയ്യുന്നത്


അടുത്ത 50 വർഷത്തിനുള്ളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം പകുതിയായി കുറയുമെന്നും ജനസംഖ്യയുടെ പകുതിയോളം 65 വയസിന് മുകളിൽ പ്രായമുള്ളവരായിരിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ കുട്ടികളെയുണ്ടാക്കാൻ ദമ്പതികളെ ആകർഷിക്കാനായി കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഭരണകൂടം നിരവധി പദ്ധതികളാണ് കൊണ്ടുവന്നത്. 286 ബില്യൺ ഡോളറുകൾ ചെലവഴിച്ചു. കുട്ടികളുള്ള ദമ്പതികൾക്ക് പണം, വീടുണ്ടാക്കാൻ സബ്സിഡി, സൗജന്യ ടാക്സികൾ, ആശുപത്രി ബില്ലുകൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളെല്ലാം നൽകി. കൂടാതെ ദമ്പതികളുടെ ഐവിഎഫ് ചികിത്സ പ്രോത്സാഹിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOREAN WOMAN, BABY, PREGNANT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.