ചർച്ച പരാജയം, 13,608 കോടിക്ക് മാത്രം അനുമതി
കേരളം അനുമതി ചോദിച്ചത് 19,370 കോടിക്ക് കൂടി
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 19,370 കോടി കൂടി കടമെടുക്കാൻ അനുമതി നൽകില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ സുപ്രീംകോടതിയെ വീണ്ടും അഭയം പ്രാപിക്കാൻ കേരളം. ഇന്നലെ ഡൽഹിയിൽ നടന്ന ചർച്ചയിലാണ് കേന്ദ്രം അധിക വായ്പയ്ക്ക് അനുമതി നിഷേധിച്ചത്.
സുപ്രീംകോടതിയെ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചതുപ്രകാരം 13,608 കോടി രൂപയ്ക്ക് വായ്പാനുമതി നൽകും. എന്നാൽ, സംസ്ഥാനം അധികമായി ആവശ്യപ്പെട്ട തുകയ്ക്ക് അനുമതി നൽകില്ല. കോടതി നിർദ്ദേശപ്രകാരമായിരുന്നു ചർച്ച. കേരളത്തിന് കിട്ടേണ്ട തുകയാണ് ആവശ്യപ്പെട്ടതെന്നും ഇതിനോട് യോജിക്കാൻ കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥൻ തയ്യാറായില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു.
ചീഫ് സെക്രട്ടറിക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, ഫിനാൻസ് റിസോഴ്സസ് എ.എസ് ആൻഡ് ഒ.എസ്.ഡി മിർ മുഹമ്മദ് അലി എന്നിവരും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ധനകാര്യ സെക്രട്ടറിക്ക് പുറമെ, അഡീഷണൽ സെക്രട്ടറി സജ്ജൻ സിംഗ് യാദവ്, അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ട രാമൻ എന്നിവരാണ് യോഗത്തിനെത്തിയത്.
അടിയന്തര നടപടി തേടും
ഉദ്യോഗസ്ഥതല ചർച്ച പരാജയപ്പെട്ട വിവരം കേരളം മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മുഖേന തിങ്കളാഴ്ച്ച സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സാമ്പത്തികവർഷം അവസാനിക്കാൻ മൂന്നാഴ്ച മാത്രമാണ് ബാക്കി. അതിനാൽ അടിയന്തര നടപടി അനിവാര്യമാണെന്ന് വാദിക്കും. 13608 കോടി രൂപയുടെ വായ്പാനുമതി നൽകണമെങ്കിൽ സുപ്രീംകോടതിയിലെ ഹർജി പിൻവലിക്കണമെന്ന് കേന്ദ്രം നേരത്തേ നിബന്ധന വച്ചിരുന്നു. ഇത് കോടതി തള്ളി. അധികതുക സംബന്ധിച്ച ചർച്ചയിൽ, കേസ് പിൻവലിക്കുന്നത് ഒഴിച്ച് ഭരണഘടനയുടെ പരിധിക്കകത്തു നിന്നുകൊണ്ട് എന്തു നിബന്ധനയും വയ്ക്കാമെന്നും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |