7 കപ്പലിൽ 49,189 മെട്രിക് ടൺ
മൊത്തം മൂല്യം 425.49 കോടി
കൊച്ചി: സംസ്കരിക്കാത്ത പാമോയിൽ എന്ന വ്യാജേന പാമോലിൻ ഇറക്കുമതി ചെയ്ത് വൻ നികുതി വെട്ടിപ്പ് നടത്തയിതിന് കോഴിക്കോട് ആസ്ഥാനമായ പാരിസൺസ് ഗ്രൂപ്പിന് 512.72 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ്. ക്രൂഡ് പാമോയിലിന് കസ്റ്റംസ് ഡ്യൂട്ടിയില്ല. വെട്ടിപ്പിന് ഇതാണ് മറയാക്കിയത്.
ഇന്തോനേഷ്യയിൽ നിന്ന് 425.49 കോടി മൂല്യമുള്ള 49,189 മെട്രിക് ടൺ ക്രൂഡ് പാമോലിനാണ്കൊണ്ടുവന്നത്. ചരക്കുമൂല്യത്തിന്റെ 100 ശതമാനവും ജി.എസ്.ടിയുമാണ് പിഴ. ക്രൂഡ് പാമോയിൽ പലതവണ സംസ്കരിച്ചാണ് പാമോലിൻ എണ്ണയാക്കി വിപണിയിലെത്തിക്കുന്നത്.
ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിന്റെ അന്വേഷണത്തെ തുടർന്നാണ് മംഗളൂരു കസ്റ്റംസ് കമ്മിഷണർ പി.വിനിത ശേഖറിന്റെ നടപടി. സാമൂഹ്യക്ഷേമ സർചാർജായ 24.57 കോടി ഈടാക്കിയിട്ടുള്ളതിനാൽ ബാക്കി തുകയാണ് അടയ്ക്കേണ്ടത്.
പ്ളാന്റേഷൻ രംഗത്തും സജീവമായ പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയാണ് പാരിസൺസ്.
17.5% ഡ്യൂട്ടിയാണ് അടയ്ക്കേണ്ടിയിരുന്നത്. 2022 ജൂൺ മുതൽ 2023 മാർച്ച് 31 വരെ ഏഴ് കപ്പലുകളിലാണ് മംഗലാപുരത്ത് ചരക്കിറക്കിയത്. ഇത് മലപ്പുറത്തെ പാരിസൺസിന്റെ ഫാക്ടറിയിലെത്തിച്ച് സംസ്കരിച്ചായിരുന്നു വിപണനം.
കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എൻ.കെ.മുഹമ്മദാലി, സഹോദരന്മാരും ഡയറക്ടർമാരുമായ എൻ.കെ.ഹാരിസ്, എൻ.കെ.ഖാലിദ്, എൻ.കെ.അഷറഫ് എന്നിവർക്കും ഇവരുടെ ഏജന്റ് മംഗളൂരുവിലെ ഹസൻ ഹാജി കമ്പനിക്കും കസ്റ്റംസ് ജനുവരിയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ക്രൂഡ് പാമോലിനും നികുതി ഇളവുണ്ടെന്ന ധാരണയിലായിരുന്നു ഇറക്കുമതിയെന്നും വെട്ടിപ്പിന് ശ്രമിച്ചില്ലെന്നുമുള്ള പാരിസൺസിന്റെ വാദം അംഗീകരിച്ചില്ല. പാരിസൺസിന്റെ കോഴിക്കോട്ടെ ആസ്ഥാനത്തും മലപ്പുറത്തെ ഫാക്ടറിയിലും മംഗലാപുരത്തെ സ്റ്റോറേജ് സംവിധാനങ്ങളിലും റവന്യു ഇന്റലിജൻസ് പരിശോധന നടത്തിയിരുന്നു. നടപടികൾ സംബന്ധിച്ച് കസ്റ്റംസിന്റെ പ്രതികരണം ലഭ്യമായില്ല.
ക്രൂഡ് പാം ഓയിലും
പാമോലിനും
പ്രാഥമിക സംസ്കരണം മാത്രം കഴിഞ്ഞതാണ് ഭക്ഷ്യയോഗ്യമല്ലാത്ത ക്രൂഡ് പാം ഓയിൽ. ഇത് ദ്രാവകാവസ്ഥയിലല്ല
പകുതി സംസ്കരിച്ചതാണ് ദ്രാവക രൂപത്തിലെ ക്രൂഡ് പാമോലിൻ. വീണ്ടും സംസ്കരിച്ച് ഭക്ഷ്യയോഗ്യമാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |