തിരുവനന്തപുരം: കോൺഗ്രസ് ബി.ജെ.പിയായി മാറുന്ന പ്രവണത സംസ്ഥാനത്ത് ശക്തിപ്പെട്ട് വരികയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മതനിരപേക്ഷ ശക്തികൾക്ക് സ്വാധീനമുള്ള കേരളത്തിൽ പോലും കോൺഗ്രസിന് പ്രവർത്തകരെ ഉറപ്പിച്ചു നിറുത്താൻ സാധിക്കുന്നില്ല. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോക്കുണ്ടാകുന്നത് സി.പി.എമ്മിന് ആഹ്ലാദകരമല്ല.
ഇടതുപക്ഷത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ബി.ജെ.പിക്കൊപ്പം പ്രവർത്തിക്കുന്ന രീതിയാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസിന്റെ 13 മുഖ്യമന്ത്രിമാരും ഇരുന്നൂറോളം മുൻ എം.എൽ.എ - എം.പിമാരും 3 പി.സി.സി പ്രസിഡന്റുമാരും ബി.ജെ.പിയിൽ ചേർന്നു.
ആര് എപ്പോൾ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്. കേരളത്തിൽ രണ്ടക്ക സീറ്റ് കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ പൊരുൾ ഇതാണ്. ആർ.എസ്.എസ് ശാഖകൾക്ക് കാവൽ നിന്നിട്ടുണ്ടെന്നു പറഞ്ഞ കെ.പി.സി.സി പ്രസിഡന്റാണ് ഇവിടെയുള്ളത്. പ്രതിപക്ഷ നേതാവിനും ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കുന്നതിന് പ്രശ്‌നമില്ല.
ഉപദ്രവകാരികളായ വന്യജീവികളെ ആവശ്യമെങ്കിൽ വെടിവയ്ക്കാൻ അനുവദിക്കണമെന്ന മലയോരമേഖലയിലെ ജനങ്ങളുടെ ആവശ്യം ന്യായമാണ്. അതിന് കേന്ദ്രം പുതിയ ഓർഡിനൻസ് കൊണ്ടുവരേണ്ടതുണ്ട്. സംസ്ഥാനം കൃത്യമായ പദ്ധതി ആസൂത്രണം ചെയ്ത് കേന്ദ്രത്തിന് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണമില്ല. അഭിമന്യു വധക്കേസ് ഫയലുകൾ കാണാതായത് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
പൂക്കോട്: രക്ഷിതാക്കൾ പറയുന്ന അന്വേഷണം നടത്താം
പൂക്കോട് വെറ്ററിനറി സർവകലാശാല സംഭവത്തിൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു. എസ്.എഫ്.ഐയടക്കം വിവിധ സംഘടനകളിൽ പെട്ടവർ ഇതിലുൾപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എസ്.എഫ്.ഐ ജാഗ്രത പുലർത്തണം. രക്ഷിതാക്കൾ ഏതന്വേഷണമാണോ ആവശ്യപ്പെടുന്നത് അത് നടത്തുക എന്നതാണ് സർക്കാരിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |