തൃശൂർ: പത്മജക്കെതിരെ വീണ്ടും വിമർശനവുമായി കെ. മുരളീധരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും. 'സ്ഥാനമാനങ്ങളോ പാർട്ടി ടിക്കറ്റോ അല്ല വലുത്, ടിക്കറ്റ് കൊടുക്കാതിരുന്നിട്ടാണോ? ജനം ജയിപ്പിക്കേണ്ടെ..' എന്നായിരുന്നു പത്മജയുടെ പേര് പറയാതെ തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ കെ. മുരളീധരന്റെ കമന്റ്. ലീഡറിലെ രാഷ്ട്രീയക്കാരന് ജന്മം നൽകിയതാണ് തൃശൂരിന്റെ പാരമ്പര്യം. അദ്ദേഹമാണ് കുടുംബാംഗങ്ങളെ മതേതര മുദ്രാവാക്യം പഠിപ്പിച്ചതെന്നും മുരളി കൂട്ടിച്ചേർത്തു.
'പുറത്തുപോയി കോൺഗ്രസിനെ വിമർശിച്ചവർക്കുള്ള മറുപടിയാണ് തൃശൂരിലെ കെ. മുരളീധരന്റെ സ്ഥാനാർത്ഥിത്വ'മെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയത്. 'ഇവിടെ ഇപ്പോൾ സമാധാനമാണ്, ഇനി അപ്പുറത്തെ സമാധാനം പോകാനിരിക്കുന്നതേയുള്ളൂ'വെന്നും തൃശൂർ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സതീശൻ പറഞ്ഞു.
'ലോക്‌സഭയിലേക്ക് കോൺഗ്രസ് എം.പിമാരെ വിശ്വസിച്ച് അയക്കാൻ കഴിയില്ലെന്ന് പറയാൻ എന്ത് യോഗ്യതയാണ് സി.പി.എമ്മിനുള്ളത്. സി.പി.എം പാർട്ടി ടിക്കറ്റിൽ ജയിച്ച അബ്ദുള്ളക്കുട്ടിയും അൽഫോൺസ് കണ്ണന്താനവും ഇന്ന് എവിടെയാണ്?', സതീശൻ ചോദിച്ചു. 'കോൺഗ്രസിൽ നിന്ന് ചില വ്യക്തികൾ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടെങ്കിലും ബംഗാളിൽ സി.പി.എം പാർട്ടി ഓഫീസ് ഉൾപ്പെടെ പൂർണമായും ബി.ജെ.പി ഓഫീസായി മാറിയിട്ടുണ്ടെ'ന്നായിരുന്നു കെ. മുരളീധരന്റെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |