കണ്ണൂർ: തന്റെ ഐഡി ഫേസ്‌ബുക്കിൽ പങ്കുവച്ച് എഐസിസി വക്താവ് ഷമ മുഹമ്മദ്. പാർട്ടിയുടെ ആരുമല്ല ഷമ എന്ന കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ വാക്കുകൾ ചർച്ചയാകുന്നതിനിടെയാണ് സംഭവം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള വക്താക്കളുടെ പട്ടികയിൽ തന്റെ ചിത്രം സഹിതമുള്ള വിവരമാണ് ഷമ പങ്കുവച്ചത്. എഐസിസി വക്താവിനെ കെപിസിസി അദ്ധ്യക്ഷന് അറിയില്ലേ എന്നാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയരുന്ന ചോദ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് സ്ത്രീകൾക്ക് പ്രാതിനിദ്ധ്യം കൊടുക്കുന്നില്ലെന്ന ഷമയുടെ വിമർശനത്തിനെതിരെയാണ് സുധാകരൻ നേരത്തേ രംഗത്തുവന്നത്. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നാണ് കെ സുധാകരൻ പറഞ്ഞത്. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതി. അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ ഷമ രംഗത്തെത്തിയത് പാർട്ടിയെ ആകെ ഞെട്ടിച്ചിരുന്നു. 'രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാൽ, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെ. പാർട്ടി പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. തോൽക്കുന്ന സീറ്റാണ് എപ്പോഴും സ്ത്രീകൾക്ക് നൽകുന്നത്. വടകരയിൽ എന്നെ പരിഗണിക്കാമായിരുന്നു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയിൽ ഷാഫിയെ കൊണ്ടുവന്നാൽ പാലക്കാട് പരിക്ക് പറ്റും. - ഇതായിരുന്നു ഷമയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |