തിരുവനന്തപുരം : പത്രവായനയ്ക്കും പുസ്തകവായനയ്ക്കുമായി സ്കൂളുകളിൽ പ്രത്യേകം പീരിയഡ് ഏർപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖപത്രങ്ങളിലെ പത്രാധിപർ - മാദ്ധ്യമ പ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ തീരുമാനം അറിയിച്ചത്.
പത്രവായനയ്ക്കും പുസ്തകവായനയ്ക്കുമായി പീരിയഡ് അനുവദിക്കണമെന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി നിർദ്ദേശിച്ചിരുന്നു. ദിവസവും കുട്ടികൾ പത്രം വായിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കൽ, പ്രധാന വാർത്തകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, കുറിപ്പുകൾ തയ്യാറാക്കൽ, വായന പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകൾ, പത്രവായനയ്ക്ക് ഗ്രേസ് മാർക്ക് തുടങ്ങിയ നിർദ്ദേശങ്ങളും യോഗത്തിലുയർന്നു. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
വിദ്യാർത്ഥികളിൽ പത്രവായന ശക്തിപ്പെടുത്താനായി സ്‌കൂൾതലത്തിൽ വായനോത്സവം സംഘടിപ്പിക്കും. വായന പ്രോത്സാഹിപ്പിക്കുന്നതിന് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ഉറപ്പാക്കാൻ അവർക്കായി വകുപ്പ് പുറത്തിറക്കുന്ന കൈപ്പുസ്തകങ്ങളിൽ നിർദ്ദേശങ്ങൾ ചേർക്കും. യോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം കരട് തയ്യാറാക്കാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
മാസ്‌കോട്ട് ഹോട്ടലിൽ നടന്ന യോഗത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, എ.സി.റെജി (ഡെപ്യൂട്ടി എഡിറ്റർ, കേരളകൗമുദി), മാത്യൂസ് വർഗീസ് ( മലയാള മനോരമ എഡിറ്റോറിയൽ ഡയറക്‌ടർ), സണ്ണി ജോസഫ് (മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ), ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി), പി.കെ. മണികണ്ഠൻ (മാതൃഭൂമി), എൽ.കെ. രശ്മി (ദ ഹിന്ദു), ജയ്സൺ ജോസഫ് (ജനയുഗം), ഇ.ബഷീർ (മാദ്ധ്യമം) തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |