തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിവിധ സ്ഥാനങ്ങൾ ലഭിക്കാൻ കോഴയായി വാഗ്ദാനം ചെയ്തത് 40,000 മുതൽ 1.5 ലക്ഷം രൂപ വരെയാണെന്ന വാട്സ് ആപ്പ് ശബ്ദസന്ദേശങ്ങൾ പ്രചരിക്കുന്നു. സംഘർഷ സാദ്ധ്യതയെ തുടർന്ന് വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച സമാപന ചടങ്ങിന് മുമ്പുതന്നെ കലോത്സവം നിറുത്തിവച്ചിരുന്നു. അതിനു പിന്നാലെയാണ് കോഴ സംബന്ധിച്ച ശബ്ദസന്ദേശങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിച്ചത്. എന്നാൽ,ഇതിന്റെ ആധികാരികത ഉറപ്പിക്കാൻ പൊലീസിന് ആയിട്ടില്ല.
ഒന്നാം സ്ഥാനത്തിന് 1.5 ലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരുലക്ഷം, മൂന്നാം സ്ഥാനത്തിന് 40,000 രൂപ എന്നിങ്ങനെയാണ് ഒരു വീട്ടമ്മയുടേതായി പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങളിലുള്ളത്. മാർഗംകളിയിൽ കൈക്കൂലി ഇടപാട് നടന്നെന്ന സംശയത്തെ തുടർന്ന് വിധികർത്താവായിരുന്ന കണ്ണൂർ സ്വദേശി ഷാജി, നൃത്തപരിശീലകരും ഇടനിലക്കാരുമായ കാസർകോട് പരപ്പ സ്വദേശി ജോമെറ്റ്, മലപ്പുറം താനൂർ സ്വദേശി സി.സൂരജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന ചാറ്റുകൾ ഇവർ പൊലീസിന് കൈമാറിയ നമ്പരുകളിൽ നിന്ന് നടന്നിട്ടില്ല. അതിനാൽ, ശബ്ദസന്ദേശങ്ങൾ ഇപ്പോഴത്തേതാണോ എന്നതിലും വ്യക്തതയില്ല.
ഇതുമായി ബന്ധപ്പെട്ട്, കോഴ നൽകിയവരെ വിധികർത്താക്കൾക്ക് മനസിലാകാൻ കാലിൽ അടയാളമിടണമെന്ന വാട്സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടും ചെസ്റ്റ് നമ്പരിന്റെ ചിത്രമടങ്ങിയ സ്‌ക്രീൻഷോട്ടും പ്രചരിക്കുന്നുണ്ട്.
യൂണി.കലോത്സവം: പ്രത്യേക യോഗം ചേരും
തിരുവനന്തപുരം: സംഘർഷത്തെത്തുടർന്ന് നിറുത്തിവച്ച കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ പ്രത്യേക യോഗം ചേരാൻ സർവകലാശാല തീരുമാനിച്ചു. വൈസ് ചാൻസലറുടെ നേതൃത്വത്തിലാവും യോഗം. മത്സരഫലത്തിലെ അപാകതമൂലം തിരുവാതിര, മാർഗംകളി മത്സരങ്ങൾ റദ്ദാക്കിയിരുന്നു. സംഘനൃത്തം നടത്താൻ കഴിഞ്ഞിരുന്നുമില്ല. ഈ മൂന്ന് മത്സരങ്ങൾ നടത്തുന്ന കാര്യമാണ് ഇപ്പോൾ സർവകലാശാല ആലോചിക്കുന്നത്. മാനുവൽ പ്രകാരം മത്സരങ്ങൾ പൂർത്തിയാക്കിയാലെ കലോത്സവം പൂർത്തിയായതായും ഓവറോൾ ചാമ്പ്യന്മാരെ നിശ്ചയിക്കാനുമാവൂ. 234 പോയിന്റോടെ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജാണ് ഒന്നാമത്. 226 പോയിന്റുമായി യൂണിവേഴ്സിറ്റി കോളേജ് രണ്ടാം സ്ഥാനത്തുണ്ട്. കലോത്സവം നിറുത്തിവച്ചതിനെ തുടർന്ന് ചമയമിട്ടിരുന്ന വിദ്യാർത്ഥികൾ പ്രതിഷേധ സൂചകമായി വേദിയിൽ സംഘനൃത്തം അവതരിപ്പിച്ചാണ് മടങ്ങിയത്.
സംസ്കൃത വി.സിയെ പുറത്താക്കിയ ഗവർണർക്കെതിരെ പ്രമേയം
തിരുവനന്തപുരം: വൈസ്ചാൻസലർ പ്രൊഫ. എം. വി. നാരായണനെ പുറത്താക്കിയ ഗവർണർക്കെതിരെ സംസ്കൃത സർവകലാശാലാ സിൻഡിക്കേറ്റ് പ്രമേയം പാസാക്കി. കാലാവധി പൂർത്തിയാക്കും മുൻപുള്ള പിരിച്ചുവിടൽ ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് യോഗം വിലയിരുത്തി. അക്കാഡമിക് കൗൺസിൽ പുനഃസംഘടിപ്പിക്കാതെ നാല് വർഷ ബിരുദ കോഴ്സ് നടപ്പിലാക്കുന്നതിന് തടസം സൃഷ്ടിക്കുന്ന ഗവർണറുടെ നടപടിയിലും സിൻഡിക്കേറ്റ് അമർഷം രേഖപ്പെടുത്തിയതായി പ്രമേയത്തിലുണ്ട്. കെ. പ്രേംകുമാർ എം.എൽ.എ അവതരിപ്പിച്ച പ്രമേയത്തെ പ്രൊഫ. ഡി.സലിംകുമാർ പിന്താങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |