തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടതുമുന്നണിയിൽ നിന്നും ആളുകൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടയുള്ള പാർട്ടികളിൽ നിന്ന് കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്ന് പാർട്ടിയുടെ ജില്ലാ നേതാക്കൾ ഉൾപ്പടെയുള്ളവർ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. കൊല്ലത്തെ ചില കോൺഗ്രസ് നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് തുറന്നുപറഞ്ഞിരുന്നു.
ഇടുക്കിയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ് രാജേന്ദ്രൻ ബിജെപിയോട് അടുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് അദ്ദേഹം തന്നെ നിഷേധിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞദിവസം പാർട്ടി മെമ്പർഷിപ്പ് പുതുക്കാൻ രാജേന്ദ്രൻ തയ്യാറാവത്തോടെ വീണ്ടും അഭ്യൂഹങ്ങൾ പ്രചരിച്ചു. അതിന് പിന്നാലെയാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞയാഴ്ചയാണ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത്.
ഈമാസം, 15ന് പത്തനംതിട്ടയിലും 19ന് പാലക്കാട്ടും നടക്കുന്ന പരിപാടിയിലായിരിക്കും മോദി പങ്കെടുക്കുക. നേരത്തെ 17നും 15നും എത്തുമെന്നാണ് അറിയിച്ചിരുന്നത്.എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 15ന് പത്തനംതിട്ടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പതിനായിരങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 19ന് രാവിലെ 10ന് പാലക്കാട് ഗവ.മോയൻ സ്‌കൂൾ പരിസരത്തു നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |