ശിവഗിരി : ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിലെ മുതിർന്ന അംഗമായ സ്വാമി മഹേശ്വരാനന്ദ (83) ഇന്നലെ ഉച്ചയ്ക്ക് 1.33 ന് സമാധി പ്രാപിച്ചു. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുധർമ്മം പാലിച്ചും പ്രചരിപ്പിച്ചും ഗുരുചര്യയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചുവന്ന സ്വാമി കുറച്ചുകാലമായി ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം അരുമാനൂർ പുളിനിന്നതിൽ വീട്ടിൽ ഭാനുവൈദ്യന്റെയും ചെല്ലമ്മയുടെയും മകനായി 1941 ൽ ജനിച്ചു. പൂർവ്വാശ്രമത്തിലെ പേര് സാംബശിവൻ എന്നായിരുന്നു.
ബാല്യകാലം മുതൽ അദ്ധ്യാത്മിക രംഗത്ത് ആകൃഷ്ടനായ സാംബശിവൻ കൗമാരകാലത്ത് വാഴമുട്ടം ശിവൻ കോവിലിൽ വൈദിക സഹായിയായി. 16-ാം വയസ്സിൽ ശിവഗിരി മഠത്തിലെത്തി പൂജാകാര്യങ്ങളിൽ വ്യാപൃതനായി. ദീർഘകാലത്തെ ഗുരുസേവയ്ക്കിടയിൽ വടക്കേഇന്ത്യയിലെ തീർത്ഥഘട്ടങ്ങളിലൂടെ പരിവ്രാജകനായി ചുറ്റി സഞ്ചരിച്ച സ്വാമി ശിവഗിരി മഠത്തിൽ നിന്നു സന്യാസ ദീക്ഷ സ്വീകരിച്ച് ഗുരുദേവന്റെ സന്യസ്ത ശിഷ്യ പ്രശിഷ്യ പരമ്പരയുടെ ഭാഗമായി. മഠത്തിന്റെ ശാഖാനുബന്ധ സ്ഥാപനങ്ങളായ അരുവിപ്പുറം മഠം, മധുര ശാന്തലിംഗസ്വാമി മഠം, തൃത്താല ധർമ്മഗിരി ക്ഷേത്രം, കാഞ്ചീപുരം സേവാശ്രമം, ആലുവാ അദ്വൈതാശ്രമം തുടങ്ങിയ ആശ്രമസ്ഥാപനങ്ങളിൽ പലകാലങ്ങളിലായി പ്രവർത്തിച്ചിരുന്നു. ധർമ്മസംഘംട്രസ്റ്റ് ഭരണസമിതിയിലും അംഗമായിരുന്നിട്ടുണ്ട്. ഇന്നു രാവിലെ ശിവഗിരി മഠത്തിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതിക ദേഹം 10 മണിക്ക് ശിവഗിരിയിൽ സന്യാസി ശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ ആചാരവിധിപ്രകാരം സമാധിയിരുത്തും. തുടർന്ന് പ്രത്യേക പ്രാർത്ഥനയും അനുസ്മരണവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |