SignIn
Kerala Kaumudi Online
Saturday, 27 April 2024 3.32 PM IST

ഷാജിയുടേത് കൊലപാതകം, ഉത്തരവാദി എസ്‌എഫ്‌ഐയെന്ന് കെ സുധാകരൻ; എഫ്‌ഐആർ പുറത്ത്, പരാതിക്ക് പിന്നിൽ രാഷ്ട്രീയസമ്മർദ്ദമെന്ന് ഹർജിക്കാർ

k-sudhakaran

കണ്ണൂർ: കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധികർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ് എഫ് ഐയെ രൂക്ഷമായി വിമർശിച്ച് കെ പി സി സി പ്രഡിഡന്റ് കെ സുധാകരൻ. ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ് എഫ് ഐ ആണെന്ന് സുധാകരൻ ആരോപിച്ചു.

മത്സരഫലം അട്ടിമറിക്കാൻ എസ് എഫ് ഐ നിർണായക ഇടപെടൽ നടത്തി. എസ് എഫ് ഐക്കാർ പറഞ്ഞവർക്ക് മാർക്ക് നൽകാത്തതും സമ്മർദ്ദത്തിന് വഴങ്ങാത്തതുമാണ് ശത്രുതയ്ക്ക് കാരണം. അപമാനം സഹിക്കവയ്യാതെയാണ് ഷാജി ആത്മഹത്യ ചെയ്തത്. ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. ഷാജിയുട‌െ വീട്ടിൽ സന്ദർശനം നടത്തിയതിനുശേഷമായിരുന്നു കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണം.

അതേസമയം, കലോത്സവ കോഴക്കേസിൽ ഷാജി അടക്കമുള്ളവർക്കെതിരെയായ എഫ് ഐ ആർ പുറത്തുവന്നു. എസ് എഫ് ഐ ജില്ലാ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ നന്ദനാണ് പരാതി നൽകിയത്. വിധികർത്താവ് പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിലുള്ളത്. ഇതിനിടെ നൃത്ത പരിശീലകരായ ജോമെറ്റ് മൈക്കിളും സൂരജും മുൻകൂർ ജാമ്യം തേടി. പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്ന് ജാമ്യഹർജിയിൽ ആരോപിക്കുന്നു. വിധികർത്താവിന് കോഴ നൽകിയിട്ടില്ല. ആരോപണം കെട്ടിച്ചമച്ചത്. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് സമാനമാണ് കേസെന്നും ഹർജിക്കാർ പറഞ്ഞു.

കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ പി.എൻ. ഷാജിയെയാണ് (പൂത്തട്ട ഷാജി-51) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് ഇന്നലെ രാത്രിയോടെ ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിരുന്നു. ഇന്നലെ രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയ്ക്കകത്ത് കയറി വാതിലടച്ച ഷാജി, ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും പറഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. അതിനുശേഷം രാത്രിയോടെയാണ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേരള സർവകലാശാല കലോത്സവത്തിലെ കോഴയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഷാജി. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാജി അടക്കം നാലുപേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ബാക്കിയുള്ള മൂന്നു പേരിൽ രണ്ടുപേർ നൃത്ത പരിശീലകരും ഒരാൾ സഹായിയുമാണ്. കലോത്സവത്തിൽ വിവാദമായ മാർഗംകളി മത്സരത്തിന്റെ വിധി കർത്താവായിരുന്നു ഷാജി. മാർഗംകളി മത്സരത്തിന്റെ ഫലം പരാതിയെ തുടർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. ഷാജിയും മറ്റ് പ്രതികളും തമ്മിലുള്ള വാട്സ്ആപ്പ്, എസ്.എം.എസ് സന്ദേശങ്ങളാണ് ഇവരെ സംശയ നിഴലിലാക്കിയത്.

എന്നാൽ വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ തനിക്കെതിരെയുള്ള ആരോപണം ഷാജി നിഷേധിക്കുന്നു. നിരപരാധിയാണെന്നും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും ഇതാണ് സത്യമെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. 'തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാം. പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ"- കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN, P N SHAJI, KALOSAVAM BRIBERY CASE, FIR, SFI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.