പാലക്കാട്: മയക്കുമരുന്ന് കേസിൽ എക്‌സൈസ് അറസ്റ്റ് ചെയ്ത പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കഴിഞ്ഞ ദിവസം രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ഇടുക്കി സ്വദേശിയും ഡ്രൈവറുമായ ഷോജോ ജോണിനെയാണ് (55) ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ലോക്കപ്പിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷോജോയെ വീട്ടിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെടുത്തതിന്റെ പേരിൽ എക്സൈസ് അറസ്റ്റ് ചെയ്തത്. ചില്ലറ വില്പനയ്ക്കായി വിശാഖപട്ടണത്ത് നിന്നും എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ഷോജോയുടെ ഭാര്യ ജ്യോതി പരാതിയുമായി രംഗത്തെത്തിയിരുന്നു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുക. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം അഞ്ച് മണിയോടുകൂടി അന്വേഷണ സംഘം കാടാങ്കോട്ടുള്ള ഷോജോയുടെ വീട്ടിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിൽ സംഘം കണ്ടെത്തുകയായിരുന്നു. പിന്നാലെ ഷോജോയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും എക്സൈസ് ഓഫീസിലേക്കും തുടർന്ന് റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോകുകയായിരുന്നു.
ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |