നെടുമ്പശേരി: ഉദ്ഘാടനം കഴിഞ്ഞ് 14-ാം മാസം ആയിരം വിമാന സർവീസുകൾ തികച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ.
കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ 40,000 ചതുരശ്രയടി വിസ്തീർണത്തിൽ പണികഴിപ്പിച്ചിട്ടുള്ള ബിസിനസ് ജെറ്റ് ടെർമിനൽ ആധുനികരീതിയിലുള്ളതാണ്.
പറക്കാം പ്രൗഢിയോടെ എന്ന ടാഗ് ലൈനുമായി അവതരിപ്പിക്കപ്പെട്ട ബിസിനസ് ജെറ്റ് ടെർമിനൽ അതിവേഗം ദേശീയ ശ്രദ്ധയാകർഷിച്ചു. 'എയർക്രാഫ്ട് ഡോർ ടു കാർ ഡോർ ഇൻ 2 മിനിട്‌സ്' എന്ന സൗകര്യവും ടെർമിനലിനെ പ്രശസ്തമാക്കി.
ചാർട്ടർ വിമാനത്തിലെത്തുന്ന യാത്രക്കാർക്ക് രണ്ടുമിനിട്ടിൽ എയർക്രാഫ്ടിൽ നിന്ന് സ്വന്തം കാറിലേക്കെത്താം. രാജ്യാന്തര യാത്രക്കാർക്കായി പ്രത്യേക കസ്റ്റംസ്, ഇമിഗ്രേഷൻ കൗണ്ടറുകളും ഡ്യൂട്ടിഫ്രീ ഷോപ്പുമുണ്ട്. 2023 ഏപ്രിലിൽ ലക്ഷദ്വീപിൽ നടന്ന ജി-20 യോഗത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർ വിമാനങ്ങളും ഇവിടെയെത്തിയിരുന്നു. 2023 സെപ്തംബറിൽ ചാർട്ടേർഡായി ഒരു ബോയിംഗ് 737 വിമാനമെത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58 യാത്രക്കാരാണ് അന്നേദിവസം സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിലെത്തിയത്.
.....................
2024ൽ രണ്ടുമാസത്തിനുള്ളിൽ 120 സർവീസുകൾ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ വർഷം സർവീസുകൾ 1200 കടക്കുമെന്നാണ് പ്രതീക്ഷ.
എസ്. സുഹാസ്, സിയാൽ മാനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |