കൊച്ചി: ഉത്പന്നങ്ങളും സേവനങ്ങളും പരിസ്ഥിതി സൗഹൃദമെന്ന് വ്യാജ പ്രചാരണം നടത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കും. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 18 (2) വകുപ്പനുസരിച്ച് തയ്യാറാക്കിയ മാർഗരേഖയുടെ കരട് (ഡ്രാഫ്റ്റ് ഗൈഡ്‌ലൈൻസ് ഫോർ പ്രിവൻഷൻ ആൻഡ് റെഗുലേഷൻ ഒഫ് ഗ്രീൻവാഷിംഗ് 2024) കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 21 വരെ ജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം. ഗസറ്റ് വിജ്ഞാപനം ചെയ്യുന്നതോടെ മാർഗരേഖ നിലവിൽവരും.
ഉത്പന്നങ്ങളിൽ ക്ലീൻ, ഗ്രീൻ, ഇക്കോഫ്രണ്ട്‌ലി, ഗുഡ് ഫോർ പ്ലാനറ്റ് തുടങ്ങിയ പ്രയോഗങ്ങളും ദൃശ്യങ്ങളും രേഖകളില്ലാതെ ഉപയോഗിക്കുന്നവർ കുടുങ്ങും. ദോഷവശങ്ങൾ മറച്ചുവച്ചാലും നിയമപരമായി ചോദ്യം ചെയ്യാം.
അവകാശവാദത്തെ സംബന്ധിച്ച് കൃത്യമായ തെളിവുകൾ പരസ്യത്തിനൊപ്പം നൽകണം. നിർമ്മാതാക്കൾ കടുകട്ടി പ്രയോഗങ്ങൾ ഒഴിവാക്കി ലളിതമായ ഭാഷയിൽ വിവരിക്കണമെന്നും മാർഗരേഖയിൽ നിർദ്ദേശമുണ്ട്.
പിന്തുണയ്ക്കുന്ന പ്രമുഖരും കുടുങ്ങും
പരിസ്ഥിതി സൗഹൃദമാണെന്ന് വരുത്തിതീർക്കാൻ ഉപയോഗിക്കുന്ന അതിശയോക്തിപരമായ വാദങ്ങളും അതിന് ഗ്യാരന്റി നൽകാൻ പ്രത്യക്ഷപ്പെടുന്ന പ്രമുഖരും നിയന്ത്രണത്തിന്റെ പരിധിയിൽ വരും.
ഗ്രീൻ വാഷിംഗ്
പരിസ്ഥിതിയുടെ പേരിലുള്ള വഴിതെറ്റിക്കുന്ന പ്രചാരണങ്ങളാണ് 'ഗ്രീൻവാഷിംഗ്". ഭൂരിഭാഗം ഉപഭോക്താക്കളും ഇതിൽ സ്വാധീനിക്കപ്പെടുന്നുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്രം മാർഗരേഖ തയ്യാറാക്കുന്നത്. സേവനദാതാക്കളും നിർമ്മാതാക്കളും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം പാലിക്കണമെന്ന സന്ദേശം കൂടിയാണിത്. ഇതിനായി നിയമവിദഗ്ദ്ധരും ഉദ്യോഗസ്ഥരും വ്യവസായികളും ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. എല്ലാ പ്ലാറ്റ്ഫോമുകളിലും മാർഗരേഖ ബാധകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |