കൊച്ചി: സംസ്ഥാനത്ത് 12സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹെെക്കോടതിയെ അറിയിച്ചു. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്.
കണ്ടല, അയ്യന്തോൾ (തൃശൂർ), ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് സഹകരണ ബാങ്ക്, ചാത്തന്നൂർ (കൊല്ലം), മെെലപ്ര (പത്തനംതിട്ട), മാവേലിക്കര (ആലപ്പുഴ), മൂന്നിലവ് (കോട്ടയം), കോന്നി, പെരുങ്കടവിള, മാരായമുട്ടം (തിരുവനന്തപുരം) എന്നി സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ സംഘങ്ങളിൽ അംഗത്വം നൽകുന്നതിൽ ക്രമക്കേടുണ്ട്. കെവെെസി രേഖപ്പെടുത്തിയതിലും അംഗത്വം രജിസ്റ്റർ പാലിക്കുന്നതിലും നിയമ വിരുദ്ധത കണ്ടെത്തി. സി ക്ലാസ് അംഗത്വം നൽകിയത് സൊസെെറ്റി ബെെലോയ്ക്ക് വിരുദ്ധമാണ്. വായ്പയ്ക്ക് ഈട് നൽകുന്നതിലും വ്യാപക ക്രമക്കേട് നടക്കുന്നതായും ഇ ഡി ഹെെക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. പലരുടെയും മൊഴികളിൽ നിന്നും രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തുവന്നു. മുൻപ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുള്ളവർക്ക് അടക്കം സമൻസ് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇ ഡി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |