മുംബയ്: പത്മജ വേണുഗോപാലും അനിൽ ആന്റണിയും ബി ജെ പിയിൽ ചേർന്നതിനെക്കുറിച്ച് പ്രതികരണവുമായി ചാണ്ടി ഉമ്മൻ. അവരുടെ ബി ജെ പി പ്രവേശനത്തിൽ താൻ തെറ്റുകാണുന്നില്ലെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കോൺഗ്രസാണ് തന്റെ പാർട്ടിയെന്നും രാഹുൽ ഗാന്ധിയാണ് തന്റെ നേതാവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതുപോലൊരു പ്രസ്താവന താൻ ഒരിക്കലും നടത്തില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ഈ മാസം ആദ്യവാരമാണ് മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മ വേണുഗോപാൽ ബി ജെ പിയിൽ ചേർന്നത്. ഇതിനുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിലടക്കം നിരവധി പേർ അവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
അതേസമയം, സഹോദരൻ കെ മുരളീധരന് ബി ജെ പിയിലേക്ക് പരവതാനി വിരിച്ചിട്ടാണ് താൻ പോന്നിട്ടുള്ളതെന്ന് പത്മജ വേണുഗോപാൽ ഇന്നലെ പറഞ്ഞിരുന്നു. മുരളീധരൻ പല കാര്യങ്ങളും വൈകി ചിന്തിക്കുന്നയാളാണ്. കരുണാകരന്റെ മകളായതു കൊണ്ട് കോൺഗ്രസിൽ താൻ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടു. ബി ജെ പിയിലെത്തിയപ്പോൾ വനിതകൾക്കൊപ്പം മുൻനിരയിൽ നിൽക്കാനായി. കോൺഗ്രസിലും സി പി എമ്മിലും നല്ല നേതാക്കളില്ല. ഈ തിരഞ്ഞെടുപ്പോടെ എ ഐ സി സി ആസ്ഥാനം അടച്ചുപൂട്ടും. ചെറുപ്പക്കാരെ വളർത്തുന്ന വികനത്തിനു വേണ്ടി പ്രവർത്തിക്കുന്നതാണ് മോദി സർക്കാരെന്നും ഇന്നലെ പത്തനംതിട്ടയിൽ വച്ച് പത്മജ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |