ബാലുശ്ശേരി: പറമ്പിലെ തേങ്ങയിടാൻ ആളെ കിട്ടാനില്ലേ? ഒരു ഫോൺ കോൾ മതി വീട്ടിൽ തേങ്ങ പറിക്കാൻ ആളെത്തും. ഛത്തീസ്‌ഗഡ് സ്വദേശികളാണ് മെഷിൻ ഉപയോഗിച്ച് തെങ്ങു കയറാൻ വരുന്നത്. ഏജന്റുമാർ മുഖേനയാണ് ഇവർ വീട്ടിലെത്തുക.
നാട്ടിൻ പുറങ്ങളിൽ തേങ്ങയിടാൻ ആളെ കിട്ടാറില്ല. സർക്കാർ തലത്തിൽ തെങ്ങ് കയറ്റ പരിശീലനവും സൗജന്യമായി മെഷിൻ കൊടുക്കുന്നതുമുൾപ്പെടെയുള്ള പദ്ധതിയിൽ കൊണ്ടു വന്നെങ്കിലും ഗുണം ലഭിച്ചില്ല. ഈ രംഗത്തേയ്ക്ക് യുവാക്കൾ കടന്നു വരാതെയായി. ഇന്ന് ഛത്തീസ്‌ഗഡുകാർ ഈ രംഗം കയ്യടക്കിയിരിക്കുകയാണ്.
മനീഷ് പൈക്കറ, അജയ് പൈക്കറ, സുരേഷ് ദാസ്, രാജു പൈക്കറ എന്നിവരാണ് പ്രദേശത്ത് തെങ്ങിൽ കയറാൻ വരുന്നത്.ഓരോ തെങ്ങിൽ കയറുമ്പോഴും ഫോണിൽ എണ്ണവും സമയവും രേഖപ്പെടുത്തും. ഇത് ഏജൻ്റിനെ കാണിക്കാനാണ്. ഏജൻ്റുമാർ മുഖേനയാണ് ഇവരുടെ സേവനം ലഭിക്കുക. വിളിക്കുന്ന സ്ഥലത്ത് മിനിമം ഇത്ര തെങ്ങ് വേണമെന്ന നിബന്ധന ഇവർക്കുണ്ട്. രാവിലെ മുതൽ വൈകിട്ട് വരെയാണ് ജോലി.
തെങ്ങ് ഒന്നിന് 40 ഉം 45 രൂപയാണ് വാങ്ങുന്നത്. തെങ്ങിന്റെ എണ്ണം കുറവാണെങ്കിൽ ചാർജ്ജ് കൂടും. ഇതിൽ തൊഴിലാളിക്ക് 25 രൂപയാണ് കിട്ടുക. ബാക്കി ഏജന്റ്നുള്ളതാണ്.അവർ തന്നെ തൊഴിലാളികളെ സൈറ്റിൽ എത്തിക്കുകയും തിരിച്ച് കൊണ്ടുപോകുകയും ചെയ്യും. താമസ സൗകര്യം ഒരുക്കും. ഭക്ഷണം പാചകം ചെയ്യാനുള്ള ഗ്യാസും നല്കും. കൂടാതെ തേങ്ങ പറിക്കാനുള്ള യന്ത്രവും ഏജൻ്റ് നല്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |