കണ്ണൂർ: കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾ മികച്ചതാണെന്ന പരാമർശം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഏതെങ്കിലും മാദ്ധ്യമം അവരുടെ വായിൽ എഴുതിവച്ചത് തന്റെ വായിൽ തിരുകേണ്ടെന്നും ഇ പി പറഞ്ഞു.
ഇടതുപക്ഷം ജയിക്കണം, ബിജെപിയെ തോൽപ്പിക്കണമെന്നാണ് പറഞ്ഞത്. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് നിലപാടെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഇ പി ജയരാജൻ കേരളത്തിൽ ബിജെപിയുടെ ബി ടീം ക്യാപ്‌ടനാണെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനും അദ്ദേഹം മറുപടി നൽകി. ആർ എസ് എസ് തലവന്റെ പടത്തിന് ചന്ദനത്തിരി കുത്തി പ്രാർത്ഥിക്കാൻ പോയവനാണ് വി ഡി സതീശൻ. ശാഖയ്ക്ക് കാവൽ നിൽക്കാൻ പോയവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം വിമർശിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ചില മണ്ഡലങ്ങളിൽ എൽ ഡി എഫും ബി ജെ പിയും തമ്മിലാണ് മത്സരമെന്നും പലയിടത്തും ബി ജെ പിക്ക് നല്ല സ്ഥാനാർത്ഥികളാണ് ഉള്ളതെന്നുമായിരുന്നു ഇ പി ജയരാജൻ പറഞ്ഞത്. പരാമർശം ഏറെ വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്ത് വരികയും ചെയ്തു. കേരളത്തിൽ എൽ ഡി എഫ് - യു ഡി എഫ് മത്സരം തന്നെയാണ് നടക്കുന്നത്, ബി ജെ പിക്ക് തിരിച്ചടിയുണ്ടാവും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിശദീകരണവുമായി രംഗത്തുവന്നിരുന്നു.
ഇതിനിടെ ഇ പിയുടെ പ്രസ്‌താവനയെ പിന്താങ്ങി ബി ജെ പി നേതാക്കളും രംഗത്തെത്തി. ബി ജെ പിയുടെത് മികച്ച സ്ഥാനാർത്ഥികളാണെന്ന് പറഞ്ഞ ഇ പിക്ക് നന്ദിയെന്നും ഇതിന്റെ പേരിൽ ഇ പിയെ അവമതിക്കുന്ന തരത്തിൽ പ്രസ്‌താവന നടത്തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇ പി വസ്‌തുതകൾ പരിശോധിച്ചതിനുശേഷമായിരിക്കും ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |