തിരുവനന്തപുരം: സംസ്ഥാനത്ത് ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് ഈ വർഷം മുതൽ എൻട്രൻസ് പരീക്ഷ നടത്താനുള്ള സർക്കാർ തീരുമാനം പിൻവലിച്ചു. മുൻവർഷത്തെ പോലെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം തുടരും. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിനെ ഇക്കാര്യം അറിയിക്കും. കേന്ദ്ര നിർദ്ദേശപ്രകാരം ഭൂരിഭാഗം സംസ്ഥാനങ്ങളും പ്രവേശന പരീക്ഷ നടത്തുന്നുണ്ട്.
ഈ വർഷം മുതൽ പ്രവേശന പരീക്ഷ നടത്തുമെന്ന് ഈ മാസം ഒന്നിനാണ് മന്ത്രി വീണാ ജോർജ്ജ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പരീക്ഷ എൽ.ബി.എസിനെ ഏൽപ്പിക്കണോ എൻട്രൻസ് കമ്മിഷണറേറ്റിന് നൽകണോയെന്നതിൽ ചർച്ച തുടങ്ങിയിരുന്നു. അപ്പോഴാണ് ഉപേക്ഷിച്ച തീരുമാനമെത്തിയത്.
അതേസമയം, ഈ വർഷം പ്രവേശനം നൽകാമെന്ന് വാഗ്ദാനം നൽകി മുൻകൂറായി വിദ്യാർത്ഥികളിൽ നിന്ന് തലവരി പണം വാങ്ങിയ മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നിലവിലേത് തുടർന്നാൽ മതിയെന്ന തിരുമാനമെന്ന് ആക്ഷേപമുണ്ട്.
പ്രൈവറ്റ് നഴ്സിംഗ് കോളേജ് അസോസിയേഷൻ, ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ എന്നീ സംഘടനകളിൽ ഉൾപ്പെടാതെ സ്വതന്ത്രമായി നിൽക്കുന്ന ചില കോളേജുകളാണ് സമ്മർദ്ദം ചെലുത്തിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |