തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് മക്കൾ മർദ്ദിച്ച് തോട്ടിൽ തളളിയിട്ട പിതാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂട് അമ്പലമുക്ക് ഗാന്ധിനഗർ സുനിതാ ഭവനിൽ സുധാകരനാണ് (55) മരിച്ചത്. കഴിഞ്ഞ രാത്രി 11 മണിയോടുകൂടിയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.
സുധാകരൻ ഭാര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ഭക്ഷണം കഴിക്കുമ്പോഴാണ് മക്കളുമായി തർക്കത്തിലായത്. ഇതിൽ ആദ്യം മകൾ ഇടപെടുകയും തുടർന്ന് മൂന്ന് മക്കളിൽ രണ്ടുപേരുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് മക്കൾ ഇയാളെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം സമീപത്തുളള തോട്ടിലേക്ക് തളളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പുലർച്ചെ ഒന്നരയോടുകൂടി സുധാകരൻ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ സുധാകരന്റെ മക്കളായ ഹരി, കൃഷ്ണ എന്നിവരെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്,
അതേസമയം, കോഴിക്കോട് പേരാമ്പ്രയിൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ അംബിക എന്ന അനുവിനെ (26) കൊന്നത് അതിക്രൂരമായെന്ന് പൊലീസ്. ബൈക്കിൽ ലിഫ്റ്റ് കൊടുത്തശേഷം അനുവിനെ മലപ്പുറം സ്വദേശിയായ യുവാവ് വഴിയിൽ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെളളത്തിൽ തല ചവിട്ടിത്താഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതി സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ എത്തിയത്. പ്രതിയുടെ സ്ഥിരം കവർച്ചാ രീതിയാണിതെന്നും ഇയാൾ മുൻപും ബലാത്സംഗ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ മലപ്പുറത്തെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അനുവിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ നേരത്തേ പൊലീസ് എത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങൾക്കുള്ളിൽ പ്രതി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |