SignIn
Kerala Kaumudi Online
Sunday, 28 April 2024 11.27 AM IST

നിസ്കാരം നിർത്തണമെന്ന് ആവശ്യപ്പെട്ട് പുറത്തുനിന്നുളള സംഘം; ഗുജറാത്ത്  സർവ്വകലാശാലയിലെ  അഞ്ച് വിദേശ വിദ്യാർത്ഥികൾക്ക് മർദ്ദനം

attack

അഹമ്മദാബാദ്: ഹോസ്റ്റൽ മുറിയിൽ നിസ്കരിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ അഞ്ച് വിദേശ വിദ്യാർത്ഥികൾക്കുനേരെ ആക്രമണം. ഗുജറാത്ത് സർവ്വകലാശാലയിലെ വിദേശ വിദ്യാർത്ഥികൾ താമസിക്കുന്ന എ ബ്ലോക്കിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുളള വിദ്യാർത്ഥികളാണ് ആക്രമണത്തിനിരയായത്.

രാത്രിയോടെ വിദ്യാർത്ഥികൾ മുറികളിൽ നിസ്കരിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വിഭാഗം ആളുകൾ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച് ഹോസ്റ്റൽ ക്യാംപസിലേക്ക് പ്രവേശിക്കുകയായിരുന്നു. 'മുറികളിലെത്തിയ സംഘം വിദ്യാർത്ഥികളോട് നിസ്കരിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടു. ഇതാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്.

'പുറത്തുനിന്നുള്ള 15ഓളം പേർ ഹോസ്റ്റൽ ക്യാംപസിലേക്ക് അതിക്രമിച്ചുകയറിയാണ് പ്രശ്നമുണ്ടാക്കിയത്. ഞങ്ങൾ നമസ്കരിക്കുമ്പോൾ അതിൽ രണ്ടുമൂന്നുപേർ മുറികളിലേക്ക് പ്രവേശിച്ചു. നമസ്കരിക്കാൻ ഞങ്ങൾക്ക് അനുവാദമില്ലെന്ന് അവർ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിമാറ്റി നമസ്കരിക്കുന്നവരെ സംഘം ആക്രമിക്കുകയായിരുന്നു. ഞങ്ങളെ സഹായിക്കാനെത്തിയ മറ്റ് വിദേശ വിദ്യാർത്ഥികളെയും അവർ ആക്രമിച്ചു. അവർ ഞങ്ങളുടെ ലാപ്ടോപ്പും മൊബൈൽ ഫോണുകളും നശിപ്പിച്ചു'- പരിക്കേറ്റ ഒരു വിദ്യാർത്ഥി മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അഹമ്മദാബാദ് അഡീഷണൽ കമ്മിഷണർ നീരജ് കുമാർ ബാദ്ഗുജർ അറിയിച്ചു. ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയവരെയും അക്രമം നടത്തിയവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥികളിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റുളളവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു. അതേസമയം, സർവ്വകലാശാലയിൽ നിലവിൽ 300ഓളം വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിൽ 75 പേരും ഹോസ്​റ്റലിലെ ബ്ലോക്ക് എയിലാണ് താമസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ATTACK, STUDENTS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.