കൊച്ചി: വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എൻറോൾ ചെയ്ത തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയും കേരള യൂണി. മുൻ സെനറ്റ് അംഗവുമായ മനു ജി. രാജിനെ കേരള ബാർ കൗൺസിൽ പുറത്താക്കി. പത്തുവർഷത്തോളമായി ഇയാൾ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു.
വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതിന് പൊലീസിൽ പരാതി നൽകാനും ബാർ കൗൺസിൽ പ്രസിഡന്റ് കെ.എൻ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അച്ചടക്കസമിതിയോഗം തീരുമാനിച്ചു.
2013ലാണ് ബീഹാർ മഗഥ് യൂണിവേഴ്സിറ്റിയുടേതെന്ന പേരിലുള്ള വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് മനു എൻറോൾ ചെയ്തത്. നേരത്തേ നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് ബാർ കൗൺസിലിന് ഇ-മെയിലിലും യഥാർത്ഥ പകർപ്പ് തപാലിലും ലഭിച്ചിരുന്നു. മനുവിനോട് വിശദീകരണം തേടിയപ്പോൾ സർട്ടിഫിക്കറ്റ് യഥാർത്ഥമാണെന്നായിരുന്നു മറുപടി. തുടർന്ന് സർട്ടിഫിക്കറ്റ് മഗഥ് യൂണിവേഴ്സിറ്റിക്ക് കൈമാറി. വ്യാജമാണെന്ന് യൂണിവേഴ്സിറ്റിയുടെ സ്ഥിരീകരണം ലഭിച്ചതോടെയാണ് നടപടി വേഗത്തിലാക്കിയത്.
മാറാനല്ലൂർ സ്വദേശി എ.ജി. സച്ചിനാണ് മനുവിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സച്ചിന്റെ സ്വത്തു കേസ് വാദിക്കാമെന്ന് മനു ഏറ്റിരുന്നു. ഒന്നരവർഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല. സംശയം തോന്നിയ സച്ചിൻ വിവരാവകാശം ഉപയോഗിച്ചാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയത്. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർചെയ്ത കേസ് നിലവിൽ എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷിക്കുന്നത്.
വ്യാജസർട്ടിഫിക്കറ്റ് നിർമ്മിച്ചത് എങ്ങനെ, മറ്റാരെങ്കിലും സഹായിച്ചോ, മറ്റ് രേഖകളും വ്യാജമാണോ എന്നെല്ലാമാണ് അന്വേഷിക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ തട്ടിപ്പിനായി ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കേരള സർവകലാശാലയുടെ പേരിലുള്ള മനുവിന്റെ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും സച്ചിൻ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |