തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്ര് പ്രസ്ഥാനത്തിന്റെ താത്വികാചാര്യനും ഐക്യകേരളത്തിൽ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യനേതാവുമായ ഏലംകുളം മനയ്ക്കൽ ശങ്കരൻനമ്പൂതിരിപ്പാട് എന്ന ഇ.എം.എസ് ഓർമ്മയായിട്ട് നാളെ 26 വർഷം.
ചരിത്രവും തത്വശാസ്ത്രവും മാർക്സിസവും ഒരുപോലെ വഴക്കമായിരുന്നെങ്കിലും യുക്തിഭദ്രമായ ചിന്തകളിലൂടെയും പ്രായോഗിക രാഷ്ട്രീയത്തിന്റെ കൃത്യമായ പാകപ്പെടുത്തലിലൂടെയുമാണ് അദ്ദേഹം രാഷ്ട്രീയ എതിരാളികളെപ്പോലും വിസ്മയിപ്പിച്ചത്. ധിഷണാപരമായ സംവാദങ്ങൾക്ക് അഗ്നിപകരാൻ കഴിയുമ്പോൾ തന്നെ സാധാരണക്കാരനിലേക്കും തൊഴിലാളികളിലേക്കും തന്റെ ആശയപരമായ പ്രസരിപ്പ് പകരാൻ കഴിഞ്ഞിരുന്നുവെന്നതാണ് ഇ.എം.എസ് എന്ന മൂന്നക്ഷരത്തിന്റെ മഹത്വം. കേരളത്തിൽ തുടങ്ങി സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വത്തിലെത്തി ദീർഘകാലം പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയുമായി ബന്ധപ്പെട്ട് നയതന്ത്രപരമായ വിഷയങ്ങൾ ഉയർന്നുവന്നിട്ടുള്ള പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്കും അഭിപ്രായഗതികൾക്കും ലോകം കാതോർത്തിട്ടുണ്ട്. ആദ്യ കമ്യൂണിസ്റ്ര് മന്ത്രിസഭ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം കേരളത്തിൽ വിപ്ളവകരമായ മാറ്റങ്ങൾക്കാണ് വഴിതുറന്നത്. വിദ്യാഭ്യാസ പരിഷ്കരണ നിയമമാവട്ടെ കേരളത്തിലെ സാമൂഹിക അവസ്ഥയെ തന്നെ മാറ്രിമറിക്കുന്നതായിരുന്നു.
വിവിധ മേഖലകളുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയിട്ടുള്ള ഈടുറ്റ ലേഖനങ്ങൾ പിന്മുറക്കാർക്കും വഴികാട്ടിയാവുന്നതാണ്. സമസ്ത മേഖലകളിലും തന്റേതായ കൈയ്യൊപ്പു ചാർത്തി കേരള രാഷ്ട്രീയത്തിൽ സ്വന്തമായൊരു യുഗം സൃഷ്ടിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |