കേളകം: കേളകം പഞ്ചായത്തിലെ അടക്കാത്തോട് നാരങ്ങാത്തട്ടിൽ ഇന്നലെയും കടുവ ഇറങ്ങിയെങ്കിലും മയക്കുവെടിവെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം വിജയിച്ചില്ല. രാവിലെ പത്തര മണിയോടെ ചിറക്കുഴി ബാബുവിന്റെ റബർ തോട്ടത്തിന് സമീപമാണ് കടുവയെ ആദ്യം കണ്ടത്. ശനിയാഴ്ച ഉച്ചയോടെ അടക്കാത്തോട് കരിയംകാപ്പിൽ കടുവയെ കണ്ടതിന്റെ ഭീതിയൊഴിയും മുമ്പാണ് തൊട്ടടുത്ത പ്രദേശമായ നാരങ്ങാത്തട്ടിലും കടുവയെ കണ്ടത്.
കണ്ണൂർ ഡി.എഫ്.ഒ എസ്.വൈശാഖിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും കടുവയെ മയക്കുവെടിവെച്ച് പിടിക്കാൻ വയനാട് വൈത്തിരിയിലെ വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസും സംഘവും വൈകിട്ട് 5.30 ഓടെ സ്ഥലത്തെത്തുകയും ചെയ്‌തു. പക്ഷെ കാട്ടിൽ ഒളിച്ച കടുവയെ കണ്ടെത്താനായില്ല. രാത്രി എട്ടുമണി വരെ തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ദൗത്യം ഇന്നുരാവിലെ വീണ്ടും തുടരുമെന്ന് കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത് പറഞ്ഞു. പകൽ മുഴുവൻ പ്രദേശത്തുണ്ടായിരുന്ന കടുവയെ പിടിക്കാൻ സാധിക്കാതെ വന്നതോടെ നാട്ടുകാർ ഡിഎഫ്‌ഒയടക്കം വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചു.
ഏറെ പ്രായമുള്ള കടുവയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. ഇതാകാം കടുവ കാട്ടിലേക്ക് പോകാതെ നാട്ടിൽ തുടരാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം കടുവയെ കണ്ടതിനാൽ സുരക്ഷ മുൻനിർത്തി പ്രദേശത്ത് ഇന്നും നിരോധനാജ്ഞയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |