കൊച്ചി: 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് രാജ്യത്തെ മുൻനിര കോർപ്പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. തുറമുഖങ്ങൾ, കമ്പോള ഉത്പന്നങ്ങൾ, ഊർജം, വിമാനത്താവളങ്ങൾ, സിമന്റ്, മാദ്ധ്യമ മേഖലകളിലായി അടുത്ത സാമ്പത്തിക വർഷം വൻ നിക്ഷേപം നടത്താനാണ് കമ്പനിയുടെ നീക്കം.
തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം രാജ്യാന്തര തുറമുഖം തുടങ്ങിയവ ഉൾപ്പെടെയുള്ള പദ്ധതികളിൽ അധിക നിക്ഷേപം നടത്തി അടുത്ത സാമ്പത്തിക വർഷത്തിൽ വൻ വികസനത്തിനാണ് അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ അടുത്ത വർഷം മാർച്ച് വരെയുള്ള കാലയളവിൽ വിവിധ പദ്ധതികളിലെ മൂലധന നിക്ഷേപത്തിൽ 40 ശതമാനം അധികം തുക മുടക്കുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. പുനരുജ്ജീവന ഇന്ധനങ്ങൾ, ഹരിത ഹൈഡ്രജൻ, വിമാനത്താവളങ്ങൾ, തുറമുഖം എന്നിവയിലാണ് ഗ്രൂപ്പ് പ്രധാനമായും നിക്ഷേപം നടത്തുന്നത്.
തിരുവനന്തപുരം ഉൾപ്പെടെ ഏഴ് വിമാനത്താവളങ്ങളുടെ വികസനത്തിന് അടുത്ത പത്ത് വർഷത്തിനുള്ളിൽ 60,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞദിവസം അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.ടെർമിനലിന്റെയും റൺവേയുടെയും വികസനത്തിനായി അഞ്ച് വർഷത്തേക്ക് 30,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകും. ശേഷിക്കുന്ന 30,000 കോടി രൂപ വിമാനത്താവളത്തിന് പുറത്തുള്ള കെട്ടിടങ്ങളും ഹോട്ടലുകളും കാർ പാർക്കിംഗ് സൗകര്യങ്ങളും കാർഗോ സംവിധാനങ്ങളും ഒരുക്കുന്നതിനാണ് മുടക്കുക. തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് അധിക സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ട്. ഇതിനാവശ്യമായ തുക അദാനി എന്റർപ്രൈസസ് സ്വന്തം നിലയിൽ കണ്ടെത്തുമെന്ന് അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അരുൺ ബൻസാൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |