മുംബയ്: കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നതിനെക്കുറിച്ച് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിൽ വിശദീകരിച്ച് രാഹുൽ ഗാന്ധി. ബിജെപി അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് ഉദാഹരണങ്ങൾ നിരത്തിയാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്.
'അധികാരത്തോടാണ് നമ്മൾ പോരാടിക്കൊണ്ടിരിക്കുന്നത്. എന്നാൽ അധികാരം എന്താണ് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആ രാജാവിന്റെ ആത്മാവ് ഇവിഎം, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നിവിടങ്ങളിൽ കുടികൊള്ളുകയാണ്. കേന്ദ്ര ഏജൻസികളെ ഭയന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഒരു മുതിർന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറി. പിന്നീട് അദ്ദേഹം സോണിയാ ഗാന്ധിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് കരഞ്ഞു. സോണിയാ ജി, എനിക്ക് ഇക്കാര്യം പറയുന്നതിൽ ലജ്ജയുണ്ട്. ഇവർക്കെതിരെ പോരാടാൻ എന്റെ കയ്യിൽ അധികാരമില്ല. എനിക്ക് ജയിലിൽ പോകാനും സാധിക്കില്ല. എന്നാണ് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞത്. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ' - രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപിയിലേക്ക് ചേക്കേറിയ മുൻ കോൺഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്താതെയാണ് രാഹുൽ പറഞ്ഞത്. എന്നാൽ, രാഹുൽ പറഞ്ഞത് അശോക് ചവാനെക്കുറിച്ചാണെന്നാണ് സൂചന. ആദർശ് ഫ്ലാറ്റ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചവാന്റെ പേരിൽ കേസുകളുണ്ടായിരുന്നു. ബിജെപി പാർലമെന്റിൽ സമർപ്പിച്ചധവളപത്രത്തിൽ ആദർശ് അഴിമതിയെക്കുറിച്ചും സൂചനയുണ്ടെന്നും ഇതാണ് ചവാൻ ബിജെപിയിലേക്ക് ചേക്കേറാൻ കാരണമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ആയിരിക്കെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ചവാൻ രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |