SignIn
Kerala Kaumudi Online
Sunday, 28 April 2024 3.28 PM IST

'സുരേന്ദ്രൻ പോലും പറയാത്തതാണ് ഇപി പറയുന്നത്'; രാജീവ് ചന്ദ്രശേഖറുമായി കൂടിയപ്പോൾ ഇഡി അന്വേഷണം നിലച്ചുവെന്ന് വിഡി സതീശൻ

ep

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെയും സ്ഥാപനങ്ങൾ തമ്മിൽ ബിസിനസ് ബന്ധമുണ്ടായത് ജയരാജന്റെ സ്ഥാപനത്തിൽ ഇഡി, ഇൻകംടാക്‌സ് പരിശോധന കഴിഞ്ഞപ്പോഴെന്ന് പ്രതിപക്ഷ നേതാവ് വി‌ഡി സതീശൻ. തന്റെ പ്രസ്താവനയോട് രണ്ടുപേർക്കും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. അപ്പോൾ തന്റെ കയ്യിലുള്ള രേഖകൾ കോടതിയിൽ ഹാജരാക്കാമെന്നും സതീശൻ പറഞ്ഞു.

വിഡി സതീശൻ പറഞ്ഞത്:

'ബിസിനസ് ബന്ധം ആരംഭിച്ച ശേഷം കേന്ദ്ര ഏജൻസികളുടെ പരിശോധനയുണ്ടായില്ല. ഇപി ജയരാജൻ ബുദ്ധിപൂർവമാണ് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാർ ഉണ്ടാക്കിയത്. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനത്തിൽ റെയ്‌ഡ് നടത്താൻ ഇഡിക്ക് മുട്ടു വിറയ്‌ക്കും. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നും ബിജെപി സ്ഥാനാർത്ഥികൾ മികച്ചതാണെന്നും ഇപി ജയരാജനാണ് പറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പോലും അങ്ങനെ പറഞ്ഞിട്ടില്ല. ബിജെപിയെ സന്തോഷിപ്പിക്കാൻ പിണറായി വിജയനാണ് ജയരാജനെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്.'

'കരുവന്നൂരിലെ ഇഡി അന്വേഷണം എവിടെപ്പോയി. സിപിഎം നേതാക്കളെ ഇഡി വിരട്ടി നിർത്തിയിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും ഒത്തുചേർന്നാലും തൃശൂരിൽ കോൺഗ്രസ് ജയിക്കും. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്തും വരില്ല. ബിജെപിക്ക് കേരളത്തിൽ സ്ഥാനം ഉണ്ടാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. മാസപ്പടി, ലാവ്‌ലിൻ കേസിലെ അന്വേഷണത്തെ പിണറായിക്ക് ഭയമാണ്.'

'രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള റിസോർട്ടാണ് നിരാമയ. രാജീവ് ചന്ദ്രശേഖർ സർക്കാരിലേക്ക് കൊടുത്ത രേഖകൾ ഇതിന് തെളിവാണ്. 11 വർഷം മുമ്പ് റിസോർട്ട് ഉദ്ഘാടനം ചെയ്‌തപ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തിരുന്നു. വൈദേഹം റിസോർട്ടുമായി എൽഡിഎഫ് കൺവീനർ ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. ജയരാജൻ പറഞ്ഞത് റിസോർട്ടിന്റെ ഉപദേശകനാണെന്നാണ്. ജയരാജന്റെ കുടുംബാംഗങ്ങൾക്ക് റിസോർട്ടിൽ ഷെയർ ഉണ്ട്. നിരാമയയും വൈദേഹം റിസോർട്ടുമായും കരാറുണ്ട്.'

'വൈദേഹം റിസോർട്ടിന്റെ നടത്തിപ്പ് ചുമതല നിരാമയയ്‌ക്കാണ്. നിരാമയ - വൈദേഹം റിസോർട്ടെന്നാണ് ഇപ്പോൾ പേര്. വൈദേഹം റിസോർട്ടിന്റെയും നിരാമയ റിസോർട്ടിന്റെയും ഉദ്യോഗസ്ഥരുമായി ജയരാജന്റെ കുടുംബം നിൽക്കുന്ന ചിത്രങ്ങളുണ്ട്. രാജീവ് ചന്ദ്രശേഖറും ഇപി ജയരാജനും ഇക്കാര്യം നിഷേധിച്ചിട്ടില്ല. പരസ്പരം കണ്ടിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്. അവർ രണ്ടുപേരുടെയും സ്ഥാപനങ്ങൾ തമ്മിൽ കരാർ ഉണ്ടെന്നാണ് പറഞ്ഞത്. കരാറിന്റെ ഭാഗമായാണ് ഇരുസ്ഥാപനങ്ങളിലും ബിജെപി - സിപിഎം എന്നതുപോലെ ഒന്നായത്. രണ്ടുപേർക്കും തന്റെ പ്രസ്താവനയോട് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. രേഖകൾ കോടതിയിൽ ഹാജരാക്കും.'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SURENDRAN, RAJEEV CHANDRASEKHAR, EP JAYARAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.