ഹരിപ്പാട് : സംഭരിക്കുന്ന നെല്ലിന് കൂടുതൽ കിഴിവ് വേണമെന്ന് മില്ലുടമകൾ വാശിപിടിച്ചതോടെ കുട്ടനാട്,അപ്പർകുട്ടനാട് മേഖലയിൽ വീണ്ടും നെല്ലെടുപ്പ് മുടങ്ങി. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ഇടകറുക നാല് നാൽപത് പാടശേഖരത്തിലാണ് സംഭരണം നിലച്ചത്.
ക്വിന്റലിന് 3കിലോ കിഴിവാണ് മില്ലുടമകൾ ആവശ്യപ്പെട്ടത്. ഒരു കിലോ കുറവ് ചെയ്യാൻ പാടശേഖര സമിതി തയ്യാറായിട്ടും ഒന്നരകിലോ എങ്കിലും കുറവ് ചെയ്യാതെ നെല്ലെടുക്കില്ലെന്ന വാശിയിലാണ് മില്ലുടമകൾ. നെല്ല് ടെസ്റ്റ് ചെയ്തിന്റെ അടിസ്ഥാനത്തിൽ പാഡി ഓഫീസിലെ ഉദ്യോഗസ്ഥർ ഒന്നര കിലോ കുറവ് കൊടുക്കണമെന്ന് കർഷകരോട് നിർദ്ദേശിച്ചതിനെ തുടർന്ന് പാടശേഖരസമിതി യോഗം കൂടി ഒരു കിലോ കുറവ് കൊടുക്കാൻ തയ്യാറായെങ്കിലും അതിന് മില്ലുകാർ തയ്യാറായില്ല. കഴിഞ്ഞ 11നാണ് പാടത്ത് കൊയ്ത്ത് ആരംഭിച്ചത്. ഇനിയും നെല്ല് ഇട്ടുകൊണ്ടിരുന്നാൽ കർഷകർക്ക് അധിക ബാധ്യത നേരിടേണ്ടി വരും. കഴിഞ്ഞ ദിവസം എടത്വാ കൃഷിഭവന്റെ കീഴിലുള്ള പച്ച എരവേലിൽ വടക്ക് പാടത്ത് സമാനമായ സംഭവം നടന്നിരുന്നു. കർഷകരുടെ എതിർപ്പിനെ തുടർന്ന് പാഡി ഓഫീസർ സ്ഥലത്തെത്തി നെല്ല് പരിശോധിച്ചിരുന്നു. വിളവെടുത്ത നെല്ലിന്റെ സാമ്പിൾ പരിശോധിച്ചപ്പോൾ പതിരില്ലെന്നും ഏതാനും ചില കർഷകരുടെ നെല്ലിന് ഒരു ശതമാനം ഈർപ്പം കണ്ടെത്തിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം എടത്വാ കൃഷിഭവനിലെ മറ്റൊരു പാടത്ത് കൂഴുതൽ കിഴിവ് മില്ലുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കൃഷിമന്ത്രി പി.പ്രസാദ് സ്ഥലത്തെത്തിയ ശേഷമാണ് സംഭരണം നടന്നത്.
വേനലിലും ഈർപ്പം പറഞ്ഞ് ചൂഷണം
ഈർപ്പത്തിന്റെ അംശം പോലുമില്ലാത്ത നെല്ലിനാണ് മില്ലുടമകൾ കിഴിവ് ആവശ്യപ്പെടുന്നത്
കൊടുംചൂടിലും നെല്ലിന് ഉണക്കില്ലെന്ന വിചിത്ര വാദമാണ് ഏജന്റുമാർ ഉയർത്തുന്നതെന്ന് കർഷകർ
മില്ലുടമകളുടെ ചൂഷണത്തിനെതിരെ കർഷകരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്
3
മില്ലുടമകൾ ആവശ്യപ്പെടുന്നത് മൂന്ന് കിലോവരെ കിഴിവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |