അക്രമികളായ നായ്‌ക്കളെ മിനിട്ടുകൾ കൊണ്ട് മെരുക്കി ഡോഗ് ചലഞ്ചിംഗ് രംഗത്ത് വിസ്മയമായ രഞ്ജു (33) പുതിയ വെല്ലുവിളി ഏറ്റെടുത്ത് അർമേനിയയിലേക്ക് പറക്കുന്നു. ഡോഗ് ഫൈറ്റിംഗിൽ പത്ത് നായ്ക്കളെ കൊന്ന കൊടുംഭീകരനായ അർമേനിയൻ ഗാംപറിനെ മെരുക്കലാണ് ദൗത്യം. നായപ്പോര് വിനോദമാക്കിയ അർമേനിയയിൽ താമസമാക്കിയ തൃശൂർ സ്വദേശികളുടേതാണ് വെല്ലുവിളി. നായയുടെ ഉടമ അർമേനിയൻ സ്വദേശിയാണ്.
വയനാട് പുൽപ്പള്ളി ചീയമ്പം സ്വദേശിയായ രഞ്ജു ചിരിച്ചുകൊണ്ട് അരികിലെത്തുമ്പോൾ ഭീകരനായ ഏത് നായയും ചേർന്നുനിൽക്കും! രഞ്ജു അതിവേഗത്തിൽ മെരുക്കിയവയിൽ കേന്ദ്രസർക്കാർ നിരോധിച്ച റോട്ട് വീലർ, കങ്കൽ, ഫില ബ്രെസീലീറോ, ഡോഗോ അർജന്റീനോ, പിറ്റ് ബുൾ എന്നിവയും അമേരിക്കൻ ബുള്ളി, ബുള്ളി കുത്ത, ബെൽജിയം മെലനോയിസ്, ഗ്രേറ്റ് ഡേൻ, സെന്റ് ബെർനാട്, യൂറോപ്യൻ ഷെപ്പേർഡുമെല്ലാമുണ്ട്. മുൻകരുതലൊന്നുമില്ലാതെയാണ് രഞ്ജു നായ്‌ക്കളെ സമീപിക്കുന്നത്. ഈ രംഗത്ത് തനിക്ക് ട്രെയിനിംഗൊന്നും ലഭിച്ചിട്ടില്ലെന്ന് രഞ്ജു പറയുന്നു.
യാത്ര സ്വന്തം ചെലവിൽ
അക്രമികളായ നായ്‌ക്കളെ മെരുക്കാൻ ആർക്കും രഞ്ജുവിനെ വെല്ലുവിളിക്കാം. സ്വന്തം ചെലവിൽ പറയുന്നിടത്ത് വരും. ലീഷ് ടോക്‌സ് എന്ന സ്വന്തം യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനത്തിലൂടെയാണ് ഡോഗ് ചലഞ്ചിംഗ് യാത്രകൾ. അർമേനിയയിലേക്കുള്ള യാത്രയ്ക്ക് ഒന്നരലക്ഷം രൂപയാണ് ചെലവ്. 2022 മുതൽ ഡോഗ് ചലഞ്ചിംഗ് രംഗത്തുള്ള രഞ്ജുവിന് രണ്ട് തവണ കടിയേറ്റിറ്റുണ്ട്. കണ്ണൂർ ഇരിട്ടിയിലുള്ള ജർമ്മൻ ഷെപ്പേഡിന്റെ കടിയേറ്റ് മാരകമായി പരിക്കേറ്റിരുന്നു. മൂവാറ്റുപുഴ രാമമംഗലത്തുള്ള ഡോഗോ അർജന്റീനോയാണ് രണ്ടാമത് ആക്രമിച്ചത്. രണ്ടുമാസത്തിന് ശേഷം രഞ്ജു ഇവനെ മെരുക്കി. ഏറ്റവും വലിയ വെല്ലുവിളി തൊടുപുഴയിലെ കങ്കലിനെ (നിരോധിത ഇനം) മെരുക്കുന്നതായിരുന്നു. ലോകത്തേറ്റവും മാരക ആക്രമണശേഷിയുള്ള തുർക്കി ബ്രീഡായ കങ്കൽ 10 മിനിട്ടുകൊണ്ടാണ് രഞ്ജുവിനോട് ഇണങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |