പാറശാല: ബൈക്കിലെത്തിയ രണ്ടുപേർ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ പിന്തുടർന്ന് ആറര പവന്റെ മാല കവർന്ന് രക്ഷപ്പെട്ടു.കുളത്തൂരിൽ വിരാലി ചെറിയ കണ്ണക്കുഴി വീട്ടിൽ സുരേഷിന്റെ ഭാര്യ ലിജിദാസിന്റെ കഴുത്തിൽ കിടന്ന മാലയാണ് കവർന്നത്.
ഇന്നലെ രാവിലെ 11.30ന് പ്ലാമൂട്ടുക്കട പെന്തക്കോസ് ചർച്ചിന് സമീപത്തായിരുന്നു സംഭവം.വിരാലി ഷാരോൺ ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലകയാണ്.ഇന്നലെ രാവിലെ ആക്ടീവാ സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോകുംവഴി ലിജിദാസ് എതിർവശത്തേയ്ക്ക് തിരിയാനായി സ്കൂട്ടി നിറുത്തിയപ്പോഴായിരുന്നു സംഭവം.
ലിജിയെ പിന്തുടർന്ന് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കളിൽ പിന്നിലിരുന്ന ആളാണ് ഇറങ്ങി ലിജിയെ തള്ളിയിട്ട് മാല കവർന്നശേഷം ഇതേ ബൈക്കിൽ രക്ഷപ്പെട്ടത്. ലിജി എതിർക്കാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിയിട്ട് അക്രമികൾ കടന്നുകളയുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഒാടിക്കൂടുന്നതിന് മുൻപ് തന്നെ രക്ഷപ്പെട്ടിരുന്നു.സംഭവത്തെ തുടർന്ന് ബോധരഹിതയായ ലിജിയെ നാട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചു.തുടർന്ന് പൊഴിയൂർ പൊലീസിൽ പരാതിപ്പെട്ടതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന നമ്പർ പൊലീസിന് ലഭിച്ചെങ്കിലും വ്യാജമാണെന്നാണ് കരുതുന്നത്.
സമീപത്തെ സി.സി ടിവി കേന്ദ്രീകരിച്ച് അവർ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തുന്നതിനായി ഷാഡോ പൊലീസിന്റെ ശ്രമം തുടരുകയാണ്.പ്രതികൾ പ്ലാമൂട്ടുക്കട വഴി തിരുപുറം ഭാഗത്തേക്ക് തിരിഞ്ഞ് പോയതായാണ് സൂചന. എന്നാൽ ഇന്നലെ രാവിലെ തന്നെ കരമന ഭാഗത്തു വച്ച് മറ്റൊരു സ്ത്രീയുടെ മാല പൊട്ടിച്ച ശേഷമാണ് പ്രതികൾ പ്ലാമൂട്ടുക്കടയിൽ എത്തിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |