SignIn
Kerala Kaumudi Online
Sunday, 28 April 2024 8.00 PM IST

ബി.ജെ.പി അന്തർധാര: പരസ്‌പരം കടന്നാക്രമിച്ച് എൽ.ഡി.എഫും യു.ഡി.എഫും

ldf-and-udf

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുമായുള്ള അന്തർധാര പരസ്‌പരം ആരോപിച്ച് എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണം ശക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം പ്രചാരണത്തിന്റെ ഗതിയും മാറ്റി.

കൂടാതെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ബി.ജെ.പി സ്‌തുതി, എൻ.കെ. പ്രേമചന്ദ്രനെതിരെ കൊല്ലത്ത് ബി.ജെ.പി സ്ഥാനാർത്ഥിയെ ഇനിയും ഇറക്കാത്തത്, രാഹുൽ ഗാന്ധി വയനാട്ടിലും കെ.സി. വേണുഗോപാൽ ആലപ്പുഴയിലും എൽ.ഡി.എഫിനെതിരെ മത്സരിക്കുന്നത്, രാഹുലിന്റെ ന്യായ് യാത്ര സമാപനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം മുംബയിൽ നടന്ന ഇന്ത്യ മുന്നണി റാലിയിൽ നിന്ന് ഇടതു പാർട്ടികൾ വിട്ടുനിന്നത് - അങ്ങനെ മൂർച്ഛയേറിയ പ്രചാരണായുധങ്ങൾ നിരവധി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ മത ന്യൂനപക്ഷങ്ങളുടെ പ്രീതി നേടാൻ മത്സരിക്കുന്ന മുന്നണികൾ, ഇതിലെ ആത്മാർത്ഥതയെ പരസ്പരം ചോദ്യം ചെയ്യുകയാണ്. പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിനെതിരെ രാഹുൽ ഗാന്ധി ഒരക്ഷരം പറയുന്നില്ലെന്നും, പാർലമെന്റിൽ നിയമം പാസാക്കിയപ്പോൾ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ സോണിയാ ഗാന്ധിയുടെ വസതിയിൽ ഉച്ചയൂണ് കഴിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണം തൊടുത്തു. ഇത് ബി.ജെ.പി ബാന്ധവം മറയ്ക്കാനുള്ള പിണറായിയുടെ നുണയാണെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ, പൗരത്വ നിയമത്തിനെതിരെ 2019ൽ കേരളത്തിൽ നടന്ന സമരങ്ങളുടെ പേരിലെടുത്ത കേസുകളിൽ പലതും പിൻവലിക്കാതിരിക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പായി ചിത്രീകരിക്കുന്നു.

 ഇ.പിയുടെ റിസോർട്ട് ബന്ധം

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഖ്യ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നും, തിരുവനന്തപുരത്ത് ഉൾപ്പെടെ ബി.ജെ.പിയുടേത് മികച്ച സ്ഥാനാർത്ഥികളാണെന്നുമുള്ള എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പരാമർശം ആളിക്കത്തിക്കുകയാണ് യു.ഡി.എഫ്. പല മണ്ഡലങ്ങളിലും ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുമെന്ന ഇ.പിയുടെ പരാമർശവും എൽ.ഡി.എഫിനെ വെട്ടിലാക്കി. പിന്നാലെ അഭിനന്ദനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എത്തിയതോടെ ഇ.പി പുലിവാലുപിടിച്ചു. ഇ.പി എൻ.ഡി.എ കൺവീനറുമായെന്നാണ് കോൺഗ്രസിന്റെ ആരോപണം.

അപകടം മണത്ത മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇ.പിയെ തിരുത്തിയെങ്കിലും തീ അണഞ്ഞിട്ടില്ല. ഇ.പിയും തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്നാണ് യു.ഡി.എഫിന്റെ മറ്റൊരോപണം. ഇ.പി കുടുംബത്തിന്റെ കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിട്രീറ്റിന് കൈമാറിയെന്നാണ് ആരോപണം. വ്യവസായ ബന്ധം ഇ.പിയും രാജീവ് ചന്ദ്രശേഖറും നിഷേധിച്ചു. കൊല്ലത്ത് പ്രേമചന്ദ്രന്റെയും, മുകേഷിന്റെയും പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടും, ബി.ജെ.പി സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. മോദിയുടെ സൽക്കാരത്തിൽ എൻ.കെ. പ്രേമചന്ദ്രൻ പങ്കെടുത്തതിന്റെ തുടർക്കഥയായാണ് ഇതിനെ എൽ.ഡി.എഫ് കേന്ദ്രങ്ങൾ വ്യാഖ്യാനിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LDF AND UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.