ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻ മുകേഷ് അംബാനി തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് ചില്ലറ അധ്വാനം കൊണ്ടല്ല. ഓരോ ബിസിനസ് ഡീലുകൾ നടത്തുമ്പോഴും അദ്ദേഹത്തിന്റെ ബുദ്ധിയും സാമർത്ഥ്യവും അതിൽ എത്രത്തോളം ഉണ്ടെന്ന് കമ്പനിയുടെ വിജയം കണ്ടാൽ മാത്രം നമുക്ക് മനസിലാവും. അതോടൊപ്പം ബിസിനസ് തന്ത്രങ്ങൾ മെനയുന്നതിനും മുകേഷ് അഗ്രഗണ്യനാണ്. ഇപ്പോഴിതാ അക്കാര്യങ്ങൾ വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ് ബിസിനസ് ലോകത്ത് ചർച്ചയാകുന്നത്.
റിലയൻസിനെ റിലയൻസ് ആക്കി മാറ്റിയത് പെട്രോളിയം രംഗത്തെ വളർച്ചയാണെന്ന് നമുക്ക് നിസംശയം പറയാം. 19,47,000 കോടി രൂപ വിപണി മൂല്യമാണ് റിലയൻസിന്റെ പെട്രോളിയം വിഭാഗത്തിനുള്ളത്.റിലയൻസ് അടക്കമുള്ള ഭീമൻ കമ്പനികൾ ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന പാതയാണ് ചെങ്കടൽ. യമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങൾ ഈ പാതയിൽ പതിവായതോടെ ചരക്കുകപ്പലുകൾക്ക് സാരമായ തകരാർ സംഭവിക്കുന്നു. ഇതുകൊണ്ട് ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. എണ്ണ ചരക്കു നീക്കത്തെ ഇത് കാര്യമായി ബാധിച്ചതോടെ പല കമ്പനികൾക്കും കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. എന്നാൽ ഈ നഷ്ടം സഹിക്കാൻ റിലയൻസ് തയ്യാറായില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ മുകേഷ് അംബാനി പ്രയോഗിച്ചത് 526 വർഷം പഴക്കമുള്ള ഒരു തന്ത്രമാണ്.
മുകേഷ് അംബാനി പ്രയോഗിച്ച തന്ത്രം
കപ്പൽ മാർഗം എണ്ണ എത്തിക്കാൻ പല കമ്പനികളും തിരഞ്ഞെടുക്കുന്ന ഒരു റൂട്ടാണ് ചെങ്കടൽ പാത. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഏറ്റവും ചെറിയ പാതയാണിത്. ഇന്ധന കമ്പനികൾ യൂറോപ്പിൽ എത്താൻ ചെങ്കടലിലെ സൂയസ് കനാൽ പാതയാണ് ഉപയോഗിക്കാറുള്ളത്. ഹൂതി ആക്രമണം അടക്കം ഭീഷണിയായ ഈ പാതയിൽ അപകട സാദ്ധ്യതകൾ ഏറെയാണ്. എന്നാൽ അപകട സാദ്ധ്യത മുന്നിൽ കണ്ട റിലയൻസ് എണ്ണയുമായുള്ള കപ്പൽ ആഫ്രിക്കയ്ക്ക് ചുറ്റുമുള്ള കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴിയാണ് സഞ്ചരിച്ചത്.
എന്തുകൊണ്ട് കേപ്പ് ഓഫ് ഗുഡ് ഹോപ്പ്?
റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലേക്ക് മാത്രമല്ല എണ്ണ വിതരണം ചെയ്യുന്നത്. മിക്ക യൂറോപ്യൻ രാജ്യങ്ങളിലേക്കും എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ചെങ്കടലിലെ അപകട സാദ്ധ്യത റിലയൻസിന് മുൻകൂട്ടി അറിയാമായിരുന്നു. ഇക്കാര്യം മനസിൽ കണ്ടാണ് റിലയൻസ് കേപ്പ് ഓഫ് ഗുഡ് ഹോപ്പ് തിരഞ്ഞെടുത്തത്. ഇത് കോടികളുടെ ലാഭം നേടിയെടുക്കാൻ കമ്പനിയെ സഹായിച്ചു.
വാസ്‌കോഡഗാമയുടെ റൂട്ട്
പോർച്ചുഗീസ് പര്യവേക്ഷകനായ വാസ്‌കോഡ ഗാമയും 526 വർഷങ്ങൾക്ക് മുമ്പ് (1498) ഇന്ത്യയിൽ എത്തിയത് ഈ റൂട്ടിലൂടെയാണ്. സൗത്ത് ആഫ്രിക്കയിലെ കേപ് പെനിൻസുലയിലെ അറ്റ്ലാന്റിക് തീരത്തുള്ള ഒരു പാറക്കെട്ടാണ് കേപ് ഓഫ് ഗുഡ് ഹോപ്പ് എന്നറിയപ്പെടുന്നത്. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് റിലയൻസ് ടാങ്കർ ഉടമകൾക്ക് ഇന്ധനം എടുക്കാൻ ചെങ്കടലിലേക്കോ ആഫ്രിക്കൻ വഴിയിലേക്കോ പോകാൻ സൗകര്യമൊരുക്കുണ്ട്. നേരത്തെ ഹൂതി ആക്രമണം ഇല്ലാതിരുന്ന സമയത്ത് റിലയൻസിൽ നിന്നുള്ള എണ്ണയുമായി പോകുന്ന ടാങ്കറുകൾ ചെങ്കടലിലൂടെയാണ് കടന്നു പോയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |