ന്യൂഡൽഹി: അവധിക്കാലത്തെ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പരിഗണിച്ച് സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്. ആഭ്യന്തര രാജ്യാന്തര സർവ്വീസുകളുടെ എണ്ണമാണ് പ്രതിദിനം 360 ആയി എയർ ഇന്ത്യ എക്സ്‌പ്രസ് ഉയർത്തിയിരിക്കുന്നത്. ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 രാജ്യാന്തര സർവീസുകളുമുണ്ട്.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള എയർ ഇന്ത്യ എക്സ്‌പ്രസ് കഴിഞ്ഞ ദിവസമാണ് അറിയിപ്പ് പുറത്തിറക്കിയത്. ഇതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ അവധിക്കാലത്ത് ആഭ്യന്തര സർവീസുകളിൽ 25 ശതമാനത്തിലധികം വർദ്ധനയും വിദേശ സർവ്വീസുകളിൽ 20 ശതമാനത്തിലധികം വർദ്ധനയും ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അബുദാബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്‌പ്രസ് നടത്തുന്ന സർവീസുകളുടെ എണ്ണവും കൂട്ടും. കൂടാതെ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗളൂരു, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അയോദ്ധ്യ, വാരണാസി എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് അവധിക്കാലത്തെ തിരക്ക് നേരിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
യാത്രക്കാർക്ക് നിരക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. പ്രധാനമായും നാല് തരം ടിക്കറ്റുകളാണ് എയർ ഇന്ത്യ എക്സ്‌പ്രസ് ലഭ്യമാക്കുന്നത്. സാധാരണ എയർഇന്ത്യ എക്സ്‌പ്രസ് അവധിക്കാല ഷെഡ്യൂളുകൾ ആരംഭിക്കുന്നത് മാർച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച മുതൽ ഒക്ടോബർ മാസത്തെ അവസാനത്തെ ശനിയാഴ്ച വരെയാണ്. എന്നാൽ ഇപ്പോഴത്തെ ഷെഡ്യൂൾ മാർച്ച് 31 മുതൽ ഒക്ടോബർ 26 വരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |