അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു. വഡോദര ജില്ലയിലെ സാവ്‌ലി മണ്ഡലം എംഎൽഎ കേതൻ ഇനാംദാറാണ് ഇന്ന് നിയമസഭാ സ്‌പീക്കർ ശങ്കർ ചൗധരിക്ക് രാജിക്കത്ത് സമർപ്പിച്ചത്. സാവ്‌ലിയിൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎയായ നേതാവാണ് കേതൻ.
ആത്മാഭിമാനത്തെക്കാൾ വലുതല്ല മറ്റൊന്നും എന്ന ഉൾവിളിയെ തുടർന്നാണ് എംഎൽഎ സ്ഥാനത്ത് നിന്ന് ഒഴിയുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ രാജി സമ്മർദ്ദതന്ത്രമല്ലെന്നും വഡോദര ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി രഞ്ജൻ ഭട്ടിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020ലും കേതൻ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ രാജിക്കത്ത് സ്‌പീക്കർ സ്വീകരിച്ചിരുന്നില്ല. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് അദ്ദേഹം വിജയിച്ചത്. തുടർന്നാണ് കേതൻ ബിജെപിയിൽ ചേർന്നത്. 182 സീറ്റുള്ള ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് നിലവിൽ 156 അംഗങ്ങളുണ്ട്. മേയ് ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താനായി തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |