ചേർത്തല: ട്രാവൽസിൽ ഓട്ടത്തിനായി വാഹനം കൊണ്ടുപോയി മറ്റൊരാൾക്ക് പണയംവച്ച് തട്ടിപ്പ് നടത്തിയശേഷം ഒളിവിൽക്കഴിഞ്ഞ കേസിലെ പ്രതിയെ 18 വർഷത്തിനുശേഷം അർത്തുങ്കൽ പൊലീസ് പിടികൂടി.എറണാകുളം കലൂർ ആസാദ് റോഡിൽ പ്രവർത്തിച്ചിരുന്ന മുന്ന ട്രാവൽസിന്റെ ഉടമ എറണാകുളം ആയവന പഞ്ചായത്ത് എട്ടാംവാർഡിൽ മംഗലത്ത് വീട്ടിൽനിന്ന് മൂവാറ്റുപുഴ മുനിസിപ്പൽ ഒന്നാംവാർഡിൽ എളമണ്ണവീട്ടിൽ താമസിക്കുന്ന മുന്ന എന്ന് വിളിക്കുന്ന രാജേഷ് ജോസഫാണ് (54) പിടിയിലായത്.
ചേർത്തല തെക്ക് പഞ്ചായത്ത് 14-ാംവാർഡ് കോയിപ്പറമ്പിൽവീട്ടിൽ എഡിസന്റെ ഭാര്യയുടെ പേരിലുള്ള ക്വാളിസ് കാർ ഓട്ടത്തിനെന്ന് പറഞ്ഞ് കൊണ്ടുപോയി മറ്റൊരാൾക്ക് പണയംവച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വിസ, വാഹനത്തട്ടിപ്പ് തുടങ്ങിയ ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണ്.
അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ കെ.ഒ. സന്തോഷ്‌കുമാർ, സീനിയർ സി.പി.ഒ സേവ്യർ എന്നിവർ ചേർന്നാണ് ബംഗളൂരുവിൽനിന്ന് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |