# പിടിയിലായത് ചെന്നൈയിൽ, 6കോടിയോളം രൂപ തട്ടിയതായി സൂചന
ആലപ്പുഴ: ഓൺലൈൻ വായ്‌പ വാഗ്ദാനം ചെയ്‌ത് മാവേലിക്കര സ്വദേശിയായ യുവതിയിൽ നിന്ന് അറുപത്തിനാലായിരം രൂപ തട്ടിയ കേസിലെ പ്രധാനപ്രതി ചെന്നൈയിൽ പിടിയിലായി. തമിഴ്നാട് കോയമ്പേട് 100 ഫീറ്റ് റോഡിൽ റാം ഹോളിഡെയ്‌സിൽ ടി.രാമപ്രസാദിനെയാണ്(42) ആലപ്പുഴ സൈബർ പൊലീസ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാമപ്രസാദിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിൽ, എട്ടോളം ബാങ്ക് അക്കൗണ്ടുകൾ വഴി ആറ് കോടിയോളം രൂപ പലരിൽ നിന്നായി തട്ടിയെന്നാണ് ലഭിക്കുന്ന വിവരം. ചെന്നൈയിലെ പുതുതലമുറ ബാങ്കുകൾ വഴിയാണ് തട്ടിപ്പ് അരങ്ങേറിയത്. ഓൺലൈൻ ആപ്പ് വഴി ആവശ്യക്കാരെ കണ്ടെത്തുകയും ക്രമേണ അക്കൗണ്ട് നമ്പർ ഉൾപ്പടെയുള്ളവ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. കോടതി റിമാൻഡ് ചെയ്‌ത രാമപ്രസാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ പൂർണരൂപം അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്പി. കെ.എൽ.സജിമോന്റെ നേതൃത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി.വി.ഷിബു, എസ്.ഐ ഡി.സജികുമാർ, സീനിയർ സി.പി.ഒ പി.എ.നവാസ്, സി.പി.ഒ റികാസ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |