SignIn
Kerala Kaumudi Online
Sunday, 28 April 2024 6.12 PM IST

സി.പി.എം മുൻ എം.എൽ.എ രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്

s-rajendran

ഇടുക്കി: മൂന്നു തവണ ദേവികുളം എം.എൽ.എയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന എസ്.രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുമെന്ന് സൂചന. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുടെ ഡൽഹിയിലെ വസതയിലെത്തി രാജേന്ദ്രൻ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്ന് വിവരം. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം പുറത്തു വന്നു. രാജേന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്. സി.പി.എം നേതാക്കളടക്കം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് 2022 ജനുവരിയിൽ രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലാവധി 2023 ജനുവരിയിൽ അവസാനിച്ചെങ്കിലും തിരിച്ചെടുക്കാനുള്ള നടപടി ഉണ്ടായില്ല.

രണ്ടാഴ്ച മുമ്പ് തമിഴ്നാട്ടിലെ ബി.ജെ.പി നേതാവടക്കം രാജേന്ദ്രന്റെ വീട്ടിലെത്തി ചർച്ച നടത്തി. മുതിർന്ന നേതാവ് പി.കെ.കൃഷ്ണദാസ് ഫോണിൽ സംസാരിച്ചു. ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചെന്നും ബി.ജെ.പിയിലേക്ക് പോകില്ലെന്നുമായിരുന്നു രാജേന്ദ്രൻ അന്ന് വ്യക്തമാക്കിയത്. ഇതിനിടെ പാർട്ടി അംഗത്വം പുതുക്കാൻ സി.പി.എം പ്രാദേശിക നേതാക്കൾ വീട്ടിലെത്തി ഫോം കൈമാറി. സീനിയറായ തന്നെ അപമാനിക്കാൻ ജൂനിയർ നേതാക്കളെ വിട്ടതിൽ പ്രതിഷേധിച്ച് അതിന് തയ്യാറായില്ല.

തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, എം.എം.മണി എം.എൽ.എ എന്നിവർ മൂന്നാറിലെ രഹസ്യകേന്ദ്രത്തിൽ രാജേന്ദ്രനുമായി രണ്ടു മണിക്കൂറോളം ചർച്ച നടത്തി. പിറ്റേന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ ദേവികുളം മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. പാർട്ടിയിൽ ഉറച്ച് നിൽക്കുമെന്ന് ആവർത്തിച്ചു. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായും രാജേന്ദ്രനെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് പുതിയ നീക്കമെന്നാണ് സൂചന. 2006, 2011, 2016 വർഷങ്ങളിലാണ് ദേവികുളം മണ്ഡലത്തിൽ നിന്ന് രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: S RAJENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.