ന്യൂഡൽഹി: ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് ഇല്ലെന്നും സിപിഎമ്മിൽ നിൽക്കാൻ തന്നെയാണ് തീരുമാനമെന്ന് എസ് രാജേന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജേന്ദ്രൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
'പ്രകാശ് ജാവദേക്കറുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണ്. മുമ്പേ ജാവദേക്കറുമായി സൗഹൃദമുണ്ട്. ബിജെപി പ്രവേശനത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ല. ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പം തന്നെയാണ്. ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ പോകുന്നില്ല. സിപിഎമ്മിനൊപ്പം നിൽക്കാൻ തന്നെയാണ് തീരുമാനം'- എസ് രാജേന്ദ്രൻ പറഞ്ഞു. പാർട്ടിയുമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ചും രാജേന്ദ്രൻ തുറന്നുപറഞ്ഞു. 'പാർട്ടിയുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. ഇപ്പോൾ പാർട്ടിയിൽ അത്ര സജീവമല്ല'- രാജേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, രാജേന്ദ്രൻ പാർട്ടി വിടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് വ്യക്തമാക്കി. എസ് രാജേന്ദ്രൻ ജാവദേക്കറെ കണ്ടതിന് വേറെ മാനങ്ങൾ നൽകേണ്ടതില്ല. വ്യക്തിപരമായി ഒരാളെ കാണുന്നതിൽ സിപിഎമ്മിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സിപിഎം. സ്ഥാനാർത്ഥിയായിരുന്ന എ രാജക്കെതിരെ പ്രവർത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിൽ രാജേന്ദ്രന് വിഷമമുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |