ചെന്നൈ: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. രണ്ട് വ്യത്യസ്ത കേസുകളിൽ ഏഴ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് ഇവർക്കെതിരെ സിബിഐ കേസെടുത്തത്.
എസ്‌ബിഐ ഈറോഡ് നമ്പിയൂർ ശാഖയിലെ ഡെപ്യൂട്ടി മാനേജർ എം കാർത്തിക് കുമാറും മാനേജർ എം ശിവഹരിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. 2021 - 22 കാലയളവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് 3.25 കോടി രൂപ യോഗ്യതയില്ലാത്ത ആളുകൾക്ക് വായ്‌പ അനുവദിച്ചുവെന്നാണ് കേസ്. ഇന്റേണൽ ഓഡിറ്റ് വകുപ്പാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. വ്യാജരേഖകളുണ്ടാക്കി 30 എക്‌സ്പ്രസ് ക്രെഡിറ്റ് ലോണുകളാണ് ഇവർ നൽകിയത്.
വായ്‌പയെടുത്തവർ സിബിൽ സ്‌കോറും സാലറി സ്ലിപ്പുകളും വ്യാജമായി നിർമിച്ചതാണ്. ഇവരുടെ വായ്‌പാ അപേക്ഷകൾ മറ്റ് ബ്രാഞ്ചുകൾ നേരത്തേ നിരസിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കാർത്തിക് കുമാറിന് പുറമേ ഭാര്യ രമ്യ, സഹോദരി നിത്യ, അമ്മ മല്ലിക ദേവി എന്നിവരെയും സിബിഐ പ്രതികളാക്കിയിട്ടുണ്ട്.
മറ്റൊരു കേസിൽ, 2021ൽ 28 എക്‌സ്പ്രസ് ക്രെഡിറ്റ് ലോണുകൾ, 14 എസ്‌എംഇ ലോണുകൾ (ബിസിനസ്), 21 വിള വായ്‌പകൾ, ഒരു പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം(പിജിഇഎംപി) എന്നിവയ്‌ക്ക് സബ്‌സിഡി അനുവദിച്ചതിന് അന്നത്തെ ഈറോഡിലെ അയ്യൻസാലൈ ബ്രാഞ്ച് മാനേജറായിരുന്ന അഭിജിത്ത് കുമാറിനെതിരെ കേസെടുത്തിരുന്നു. ബാങ്കിന്റെ 3.87 കോടി രൂപയുടെ വ്യാജരേഖ ചമച്ച് അഭിജിത്ത് കുമാറും സംഘവും ലോണെടുത്തതെന്നാണ് കണ്ടെത്തൽ. വ്യാജരേഖ ചമയ്‌ക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസെടുത്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |